ദുബായ് ∙ ദുബായ് ജബൽ അലിയിലെ വില്ലയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ അഞ്ച് മധ്യേഷ്യൻ പൗരന്മാർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.
കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. സന്ദർശക വീസയിൽ രാജ്യത്ത് പ്രവേശിച്ച ശേഷമാണ് പ്രതികൾ മോഷണം നടത്തിയതെന്ന് ദുബായ് ക്രിമിനൽ കോടതി കണ്ടെത്തി. വീട്ടുടമസ്ഥർ വിദേശത്ത് ആയിരുന്ന സമയത്താണ് മോഷണം നടന്നത്. യൂറോപ്യൻ യുവതി തന്റെ കുടുംബത്തോടൊപ്പം വീട്ടിൽ തിരിച്ചെത്തിയപ്പോൾ വില്ലയുടെ മുൻവാതിൽ തുറന്നുകിടക്കുന്നതും വീടിന്റെ അകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു.
വിദേശ കറൻസികൾ, സ്വർണാഭരണങ്ങൾ, വിലയേറിയ വാച്ചുകൾ, സ്വകാര്യ രേഖകൾ എന്നിവ അടങ്ങിയ സേഫ് മോഷണം പോയതായി യുവതി കണ്ടെത്തി. കൂടാതെ, ഭർത്താവ് ശേഖരിച്ച ചെക്കുകളും 10 പഴയ മൊബൈൽ ഫോണുകളും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും വാടക വാഹന രേഖകളും ഉപയോഗിച്ച് സംശയിക്കുന്നവരെ പൊലീസിന് തിരിച്ചറിയാൻ സാധിച്ചു. കുറ്റകൃത്യത്തിനായി ഉപയോഗിച്ച വാഹനം പ്രതികളിലൊരാൾ വാടകയ്ക്ക് എടുത്തതായിരുന്നു. മറ്റൊരു എമിറേറ്റിലെ വാടക കെട്ടിടത്തിൽ താമസിക്കുമ്പോഴാണ് സംഘത്തെ കണ്ടെത്തിയത്. അധികൃതർ ഇവരെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തുകയും ചെയ്തു.