Wayanad

ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു;ഒഡീഷയിലെത്തി പ്രതിയെ തൂക്കി വയനാട് സൈബർ പോലീസ്

കല്‍പ്പറ്റ: വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബര്‍ പോലീസ്. സുപര്‍നപൂര്‍ ജില്ലയിലെ ലച്ചിപൂര്‍, ബുര്‍സാപള്ളി സ്വദേശിയായ രഞ്ചന്‍ മാലിക് (27) നെയാണ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ഷജു ജോസഫും സംഘവും പിടികൂടിയത്.

മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒഡീഷയിലെ ഉള്‍ഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലര്‍ച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഒഡീഷ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. വയനാട് സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് നടപടി. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ നമ്പര്‍ അടക്കം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇയാള്‍ യുവതിയെ പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയത്. തുടര്‍ന്ന് ഒഡീഷയിലേക്ക് തിരികെ പോയ പ്രതി വീണ്ടും യുവതിയോട് നഗ്‌നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മുമ്പ് കൈവശപ്പെടുത്തിയ ദൃശ്യങ്ങള്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ അടക്കം ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. പോലീസ് സംഘത്തില്‍ എ.എസ്.ഐ.മാരായ കെ. റസാഖ്, പി. പി ഹാരിസ്, സി.പി.ഒ.മാരായ ലിന്‍രാജ്, അരുണ്‍ അരവിന്ദ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.