Listen live radio
ന്യുഡൽഹി: ഡൽഹി കന്റോൺമെന്റ് മേഖലയിൽ ഒമ്ബത് വയസ്സുകാരിയെ ബലാത്സംഗ ചെയ്തു കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ നൽകിയ കുറ്റപത്രം. ബലാത്സംഗത്തിനിടെ ശ്വാസംമുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ശ്മശാനത്തിലെ പുരോഹിതൻ രാധേ ശ്യാം ആണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് കോടതിയിൽ അറിയിച്ചു. ഓഗസ്റ്റ് രണ്ടിനാണ് ശ്മശാനത്തിലെ കൂളറിൽ നിന്ന് തണുത്ത വെള്ളമെടുക്കാൻ പോയ പെൺകുട്ടിയെ കൊലപ്പെടുത്തി ദഹിപ്പിച്ചത്.
ഈ പുരോഹിതൻ ഒമ്ബത്കാരി മൂൻപും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇയാൾ അശ്ലീല സൈറ്റുകൾക്ക് അടിമയാണെന്നും 1300ൽ ഏറെ അശ്ലീല സൈറ്റുകൾ സന്ദർശിച്ചിട്ടുണ്ടെന്ന് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് വ്യക്തമായെ്നും പോലീസ് പറയുന്നു. പ്രതികളായ രാധേ ശ്യാം, കുൽദീപ് സിംഗ്, സലീം അഹമ്മദ്, ലക്ഷ്മി നാരായൺ എന്നിവർക്കെതിരെ ബലാത്സംഗം, അനധികൃതമായി തടഞ്ഞുവയ്ക്കുക, കൊലപാതകം, തെളിവ് ശനിപ്പിക്കൽ, പോക്സോ, പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു. ഇതാദ്യമായാണ് പെൺകുട്ടിയുടെ മരണകാരണം പോലീസ് പുറത്തുവിടുന്നത്.
സാമ്ബത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിലെ അംഗമായ പെൺകുട്ടി ഡൽഹി കന്റോൺമെന്റ് മേഖലയിലെ പുരാന നങ്കൽ സ്വദേശിനിയാണ്. ബലാത്സംഗത്തിനിടെ പ്രതി രാധേ ശ്യാം പെൺകുട്ടിയുടെ മുഖത്ത് അമർത്തിപ്പിടിച്ചതോടെയാണ് ശ്വാസംമുട്ടി മരിച്ചതെന്ന പോലീസ് പറയുന്നു. പെൺകുട്ടിയുടെ മൃതദേഹം പ്രതികൾ ശ്മശാനത്തിലിട്ട് കത്തിക്കുകയും ചെയ്തു. രാധേ ശ്യാം പെൺകുട്ടിയെ പീഡിപ്പിക്കുമ്‌ബോൾ മറ്റൊരു പ്രതിയായ കുൽദീപ് സിംഗ് ആണ് കുട്ടിയുടെ കൈകൾ പിടിച്ചുവച്ചതെന്നും പോലീസ പറയുന്നു. കുട്ടി മരിച്ചതോടെ അമ്മയെ വിവരം അറിയിച്ച പ്രതികൾ കൂളറിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്ന് ധരിപ്പിച്ചു. എന്നാൽ കൂളറിൽ നിന്ന് ഷോക്കേൽക്കാനുള്ള ഒരു സാഹചര്യവും ഇല്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മരണവിവരം പോലീസിനെ അറിയിക്കരുതെന്ന പുരോഹിതനും കൂട്ടുപ്രതികളും പറഞ്ഞു. പോലീസ് എത്തിയാൽ പോസ്റ്റുമോർട്ടം നടത്തുമെന്നും ആന്തരിക അവയവങ്ങൾ മോഷ്ടിക്കുമെന്നും ഇവർ പറഞ്ഞ് ഭയപ്പെടുത്തി. ഉടനെ മൃതദേഹം ദഹിപ്പിക്കാൻ ഇവർ മാതാപിതാക്കളെ നിർബന്ധിച്ചു. എന്നാൽ കുട്ടിയുടെ ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ ഇക്കാര്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഇത് ദേശീയ തലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് പോലീസ് കേസെടുത്തതും പ്രതികളെ അറസ്റ്റു ചെയ്തതും.