Listen live radio
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് 2020-ൽ തന്നെ കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയിരുന്നതായി വിവരം.
ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്‌റയും എഡിജിപി ആയിരുന്ന മനോജ് എബ്രഹാമും മോൻസണിന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മനോജ് എബ്രഹാം ഒരു രഹസ്യാന്വേഷണം നടത്താൻ സ്പെഷ്യൽ ബ്രാഞ്ചിനെ ഏൽപ്പിച്ചത്. ഈ അന്വേഷണ റിപ്പോർട്ടാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോൻസണിന്റെ ഇടപാടുകളിൽ വലിയ ദുരൂഹതയുണ്ട്.
ഉന്നതരായ ഒട്ടേറെ പേരുമായി ഇയാൾ ബന്ധംപുലർത്തിയിരുന്നു. പുരാവസ്തുക്കളാണ് ഇയാളുടെ പ്രധാന ബിസിനസ്. ഇതിന്റെ വിൽപനക്കും കൈമാറ്റത്തിനും മറ്റും കൃത്യമായ ലൈസൻസ് ഉണ്ടോ എന്നത് സംശയമാണെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിദേശത്തടക്കം ഇയാൾക്ക് സാമ്പത്തിക ഇടപാടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മോൻസണിന്റെ പിതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. സർക്കാർ ഉദ്യോഗത്തിലിരിക്കെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് മോൻസണിന്റെ സഹോദരനാണ് പിന്നീട് ഈ ജോലി ലഭിച്ചത്.
പ്രൈമറി വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നും കന്യാസ്ത്രീ ആയിരുന്ന യുവതിയെ ആണ് വിവാഹം ചെയ്തതെന്നുമടക്കം റിപ്പോർട്ടിലുണ്ട്. ടിപ്പു സുൽത്താന്റെ സിംഹാസനം, മോശയുടെ അംശ വടി തുടങ്ങിയ നിരവധി പുരാവസ്തു തന്റെ പക്കലുണ്ടെന്നായിരുന്നു മോൻസന്റെ അവകാശ വാദം. എന്നാൽ ഈ വസ്തുക്കളെല്ലാം നിർമ്മിച്ചത് ചേർത്തലയിലുള്ള ആശാരിയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു.
എന്നാൽ ഇതെല്ലാം തട്ടിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കോസ്മറ്റോളജിയിൽ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇയാൾ പത്താംക്ലാസ് പോലും പാസായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഈ സിംഹാസനത്തിൽ ഇരുന്നവരിൽ മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മുതൽ പേളി മാണി വരെയുള്ളവർ ഉണ്ട്. നവ്യ നായർ, ബാല, ടോവിനോ , ശ്രീനിവാസൻ , തുടങ്ങി നിരവധി പേരാണ് ഇവിടുത്തെ സന്ദർശകർ.