Listen live radio
ന്യൂഡൽഹി: ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറ് കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്ത് ചരിത്രത്തിലിടം നേടിയ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.
”വാക്സിൻ വിതരണത്തിൽ നിർണായക ചുവടുവെപ്പാണ് ഇന്ത്യ നടത്തിയത്. ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റേയും ബന്ധപ്പെട്ട വകുപ്പുകളുടേയും ആരോഗ്യപ്രവർത്തകരുടേയും കഠിനപ്രയത്നമില്ലാതെ ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് ചൂണ്ടിക്കാട്ടി.
100 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്സിൻ നിർമാതാക്കൾക്കും ആരോഗ്യപ്രവർത്തകർക്കും വാക്സിൻ യജ്ഞത്തിൽ പങ്കുചേർന്ന എല്ലാവർക്കുമുള്ള നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴാണ് 100 കോടി ഡോസ് വാക്സിൻ വിതരണം എന്ന നിർണായക നേട്ടം ഇന്ത്യ കൈവരിച്ചത്. ചൈനയ്ക്ക് ശേഷം നൂറ് കോടി ഡോസ് വാക്സിനേഷൻ നേട്ടം സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. അതെ സമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന വാക്സിൻ യജ്ഞം പുതിയ ഇന്ത്യയുടെ സാധ്യതകളും പ്രാപ്തിയും ലോകത്തിന് കാണിച്ചുകൊടുക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. അതിനിടെ ഇന്ത്യയുടെ ചരിത്ര വാക്‌സിൻ നേട്ടം സമ്പൂർണ ആഘോഷമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.