Listen live radio
കൊച്ചി: ഇന്ധനവില വർധനവിനെതിരെ കോൺഗ്രസിന്റെ ദേശീയപാത ഉപരോധിക്കുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടൻ ജോജു ജോർജുമായുള്ള തർക്കം ഒത്തുതീർപ്പിലേക്ക്.
കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ജോജുവിന്റെ സുഹൃത്തുക്കളുമായി ചർച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും പ്രശ്നം പരിഹരിക്കാൻ ഇരുകൂട്ടരും തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പ്രശ്ന പരിഹാര ചർച്ച നടന്നത്. അതേസമയം ജോജു ജോർജിന്റെ കാർ അടിച്ചു തകർത്ത കേസുൾപ്പെടെയുള്ളവ നിയമവഴിക്ക് തുടരുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജു ജോർജിന്റെ വാഹനത്തിന്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ ജോസഫ് കഴിഞ്ഞ ദിവസം കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. കല്ലുകൊണ്ട് ഇടിച്ചു കാറിന്റെ ഗ്ലാസ് പൊട്ടിക്കുകയായിരുന്നുവെന്നാണ് ജോസഫ് പൊലീസിനോട് പറഞ്ഞത്. പൊട്ടിയ ഗ്ലാസ് കൊണ്ട് ജോസഫിന്റെ കൈയ്ക്ക് മുറിവേറ്റിരുന്നു.
അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ജോജുവിന്റെ വാഹനം തകർത്ത സംഭവത്തിൽ എട്ട് പേരെയാണ് പൊലീസ് പ്രതി ചേർത്തിരുന്നത്. ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.