വാഷിങ്ടൻ∙ യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് റഷ്യയ്ക്കെതിരെ അടുത്തഘട്ട ഉപരോധത്തിനു യുഎസ് തയാറെടുക്കുകയാണെന്ന സൂചന ട്രംപ് നൽകിയത്. എന്നാൽ, ഇതുസംബന്ധിച്ച വിശദാംശങ്ങൾ ട്രംപ് നൽകിയില്ല.
ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ, റഷ്യൻ എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങൾക്കു മേൽ കൂടുതൽ താരിഫ് ഉൾപ്പെടെ നടപടികൾ തുടരുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞു. റഷ്യൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുൾപ്പെടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങൾക്കുമേൽ ഇനിയും അധിക തീരുവ ചുമത്താനാണു യുഎസിന്റെ നീക്കം. റഷ്യയ്ക്കെതിരായ കൂടുതൽ ഉപരോധങ്ങൾ വഴി യുക്രെയ്ൻ വിഷയത്തിൽ പുട്ടിനെ ചർച്ചകളിലേക്കു കൊണ്ടുവരാനാകുമെന്നു ബെസ്സന്റ് പറഞ്ഞു.
അധിക തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായിരിക്കെ, കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞുരുക്കത്തിന്റെ സൂചനകൾ ട്രംപ് നൽകിയിരുന്നു. ഇന്ത്യയും യുഎസും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്നും നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങൾക്കെതിരെ യുഎസ് ഇനിയും തീരുവ ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും.