Listen live radio

പ്രിയദർശിനി കോളനി ജില്ലാ കലക്ടർ സന്ദർശിച്ചു

after post image
0

- Advertisement -

 

മാനന്തവാടി നഗരസഭയിലെ പ്രിയദർശിനി ട്രൈബൽ കോളനി ജില്ലാ കലക്ടർ എ. ഗീത സന്ദർശിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ട്രൈബൽ കോളനികളിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച്ച ജില്ലാ കലക്ടർ കോളനിയിലെത്തിയത്. ഭക്ഷ്യലഭ്യത, ആരോഗ്യ സ്ഥിതി തുടങ്ങിയ വിവരങ്ങൾ കോളനിവാസികളോട് നേരിട്ടന്വേഷിച്ച അവർ കോവിഡ് പ്രതിരോധ വാക്സിനേഷന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണവും നടത്തി. തൊണ്ണൂറ് ട്രൈബൽ കുടുംബങ്ങളാണ് പ്രിയദർശിനി കോളനിയിലുള്ളത്. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലാ കലക്ടറുടെ ഒപ്പമുണ്ടായിരുന്നു.

പ്രിയദർശിനി ടീ പ്ലാന്റേഷൻ ഫാക്ടറിയിൽ ചേർന്ന യോഗത്തിൽ കോളനിവാസികളുടെ പ്രശ്നങ്ങളും ക്ഷേമക്കാര്യങ്ങളും ജില്ലാ കലക്ടർ ചോദിച്ചറിഞ്ഞു. മുൻകാല തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണം നടപ്പിലാക്കണമെന്ന ആവശ്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് അവർ ഉറപ്പ് നൽകി. റേഷൻ കാർഡ് ലഭിക്കാത്തവർക്ക് അടിയന്തരമായി കാർഡ് ലഭ്യമാക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. പാർപ്പിട സംബന്ധമായ വിഷയങ്ങളിൽ പട്ടിക വർഗ വകുപ്പിന്റെ ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിച്ച് വീടുകൾ താമസയോഗ്യമാക്കുന്നതിനുളള നടപടികളും ഉണ്ടാകും. കോളനിയിൽ അനധികൃത മദ്യമെത്തുന്നത് തടയണമെന്ന് പോലീസിനും നിർദ്ദേശം നൽകി. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

കോളനിയിലെ ആരോഗ്യവകുപ്പിന്റെ സബ്‌സെന്റർ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന കോളനിവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഡിസംബർ 13 ന് സബ്സെന്ററിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കോളനിയിലെ സ്ത്രീ സുരക്ഷക്ക് വേണ്ടി സബ്സെന്ററിലെ ജെ. പി.എച്ച്.എൻ സ്റ്റാഫിനെയും ചുമതലപ്പെടുത്തി. കോളനിയിലെ കാൻസർ രോഗിയായ മനുവിന് വേണ്ടിയുള്ള ചികിത്സസഹായം നൽകാൻ പട്ടിക വർഗ്ഗ വകുപ്പിന് നിർദ്ദേശവും നൽകി.

യോഗത്തിൽ സബ് കലക്ടർ ആർ.ശ്രീലക്ഷ്മി, ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ. കെ. സക്കീന, കലക്ട്രേറ്റ് ഫിനാൻസ് ഓഫീസർ എ. കെ. ദിനേശൻ, മാനന്തവാടി ഡി. വൈ. എസ്. പി. എ. പി. ചന്ദ്രൻ, മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ ജി. പ്രമോദ്, ജില്ലാ സപ്ലൈ ഓഫീസർ പി. എ. സജീവ്, മാനന്തവാടി തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി, മാനന്തവാടി വില്ലേജ് ഓഫീസർ വിനു. കെ. ഉതുപ്പ്, മാനന്തവാടി ടി. ഇ. ഒ. കെ. എൽ. ബിജു, മാനന്തവാടി നഗരസഭ സൂപ്രണ്ട് സി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.