Listen live radio
കോഴിക്കോട്: യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരണത്തിന് കീഴടങ്ങി. നന്ദകുമാർ (31) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചായിരുന്നു നന്ദകുമാർ പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ (22)യെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു നന്ദകുമാർ.
90 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. പിന്നാലെയാണ് നന്ദകുമാറിന്റെയും മരണം. തിക്കോടി പള്ളിത്താഴം സ്വദേശിയും കൃഷ്ണപ്രിയയുടെ അയൽവാസിയുമാണ് നന്ദകുമാർ. രാവിലെ 10.15 യോടെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽവെച്ചായിരുന്നു സംഭവം. ഓഫീസ് പരിസരത്ത് കാത്ത് നിൽക്കുകയായിരുന്ന യുവാവ് യുവതിയുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതിനുപിന്നാലെ സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച് യുവാവ് തീകൊളുത്തി.
യുവതിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഗുരുതര പൊള്ളലേറ്റ ഇരുവരെയും കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ യുവതി ചികിത്സയിലിരിക്കെ അഞ്ചുമണിയോടെ മരണപ്പെടുകയായിരുന്നു. അതേസമയം, തീകൊളുത്തുന്നതിന് മുമ്പ് പ്രതി തന്നെ കുത്തിപരിക്കേൽപ്പിച്ചതായി മരണത്തിന് മുൻപ് യുവതി മൊഴി നൽകി. ആശുപത്രി അധികൃതരോടാണ് യുവതി ഇക്കാര്യം പറഞ്ഞത്.
സംഭവത്തിൽ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രാഥമിക അന്വേഷണത്തിൽ പ്രണയ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. പെൺകുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു. പെൺകുട്ടിയുടെ ഫോൺ യുവാവിന്റെ കസ്റ്റഡിയിലായിരുന്നുവെന്നാണ് സൂചന. മൂന്ന് ദിവസം മുൻപാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്.