Listen live radio
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി വിദേശ വായ്പക്കും കേന്ദ്രസർക്കാരിന്റെ അന്തിമാനുമതിക്കും സമയമെടുത്തുള്ള നടപടിക്രമങ്ങൾ ശേഷിക്കുന്നതിനാൽ പ്രതീക്ഷിച്ച സമയത്ത് നിർമാണമാരംഭിക്കാനാകില്ല.
ഫലത്തിൽ നിലവിൽ കണക്കാക്കിയ 64,000 കോടിയിൽ ചെലവ് നിൽക്കില്ലെന്ന് വ്യക്തം. പദ്ധതി ഒരു വർഷം വൈകിയാൽ കെ റെയിൽതന്നെ കണക്കാക്കുന്ന നിർമാണ അധികച്ചെലവ് 3500 കോടി രൂപയാണ്.
കേന്ദ്രാനുമതിയാണ് പ്രധാന കടമ്പ. ആദ്യപടിയായി റെയിൽവേ ബോർഡിന്റെ അനുമതി വേണം. ഇതിനുശേഷം പദ്ധതി നിതി ആയോഗ് വഴി കേന്ദ്ര മന്ത്രിസഭയിലെത്തും. കേന്ദ്ര മന്ത്രിസഭയാണ് അന്തിമ അനുമതി നൽകേണ്ടത്. ഇതിനാകട്ടെ അത്ര എളുപ്പമല്ലാത്തതും ദീർഘവുമായ നടപടിക്രമങ്ങളുണ്ട്. പദ്ധതിക്കെതിരായ ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളുടെ സാഹചര്യത്തിൽ വിശേഷിച്ചും. നിലവിൽ നിക്ഷേപത്തിന് മുമ്പുള്ള പ്രവർത്തനങ്ങൾക്കുള്ള (പ്രീ ഇൻവെസ്റ്റ്‌മെറ്റ് ആക്ടിവിറ്റീസ്) പ്രാഥമിക അനുമതിയേ ഉള്ളൂ. ഇതുപയോഗിച്ച് ചെയ്യാവുന്ന പ്രവർത്തനങ്ങൾക്ക് പരിമിതിയുമുണ്ട്.
വിദേശ വായ്പയാണ് മറ്റൊരു കടമ്പ. പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കാത്തതിനാൽ മുഴുവൻ വായ്പ തുകക്കും സംസ്ഥാന സർക്കാർ ഗ്യാരൻറി നൽകണമെന്നായിരുന്നു ഡിപ്പാർട്ട്‌മെൻറ് ഓഫ് എക്കണോമിക്ക് അഫയേഴ്‌സിന്റെ നിലപാട്. ഇതനുസരിച്ച് സംസ്ഥാന സർക്കാർ ഗ്യാരൻറി നൽകിയിരുന്നു. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ എക്കണോമിക്ക് അഫയേഴ്‌സിന്റെ അനുമതി ലഭിക്കുമെന്നാണ് കെ റെയിൽ പ്രതീക്ഷിക്കുന്നത്. ഈ അനുമതിയുണ്ടെങ്കിലേ വിദേശബാങ്കുകളുമായി ഔദ്യോഗിക ചർച്ച തുടങ്ങാനാകൂ. ഈ ചർച്ചയാകട്ടെ ഒരു വർഷം നീണ്ടേക്കാം. പാരിസ്ഥിതികാഘാത, സാമൂഹികാഘാത പഠനങ്ങൾ നടത്തിയും വിശദമായി പരിശോധിച്ചും വിലയിരുത്തിയും നടപടിക്രമങ്ങൾ പരിേശാധിച്ചതിനും ശേഷമേ വായ്പ അനുവദിക്കൂ.
ബാങ്കുകൾ സ്വതന്ത്ര ഏജൻസിയെവെച്ച് കെ റെയിൽ നടത്തിയ പഠനങ്ങളെല്ലാം ശരിയാണോ എന്ന് ഉറപ്പുവരുത്തിയേക്കും. കെ റെയിൽ പഠനം പര്യാപ്തമല്ലെങ്കിൽ വീണ്ടുമൊരു പഠനം നടത്താൻ നിർദേശിക്കാം. ഫലത്തിൽ ഇതിനെല്ലാം ഏറെ സമയമെടുക്കും. ഡി.പി.ആർ പ്രകാരം 2025 മാർച്ച് ആണ് സിൽവർ ലൈൻ ഓടിത്തുടങ്ങാൻ ലക്ഷ്യമിടുന്നത്.