ലക്നൗ∙ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ഇൻഡിഗോ വിമാനം വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും വിമാനത്തിന് പറന്നുയരാൻ കഴിഞ്ഞില്ല. റൺവേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിർത്തി. സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് ഉൾപ്പെടെ 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണ്.
രാവിലെ 11 മണിക്കാണ് സംഭവം. ലക്നൗ–ഡൽഹി വിമാനത്തിനാണ് സാങ്കേതിക തകരാർ കാരണം പറന്നുയരാൻ സാധിക്കാതെ വന്നത്. സാങ്കേതിക വിദഗ്ധർ വിമാനം പരിശോധിക്കുകയാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് അയച്ചു. ഈ മാസം ആദ്യം, അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം പറന്നുയർന്നതിനു തൊട്ടുപിന്നാലെ സാങ്കേതിക തകരാറിനെ തുടർന്നു കൊച്ചിയിൽ തിരിച്ചിറക്കിയിരുന്നു. ഓഗസ്റ്റിൽ, കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടിയിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.














