കൊച്ചി ∙ പാക്കിസ്ഥാന് വിവരം ചോർത്തി നല്‍കിയതിന് യുപി ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത നാവികൻ ലക്കി എന്ന ആദർശ് കുമാർ (24) കൊച്ചിയിൽ എത്തിയത് ഒരു വർഷം മുൻപ്. കൊച്ചി ദക്ഷിണ നേവൽ കമാൻഡിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു ആഗ്ര സ്വദേശിയായ ആദർശ് കുമാർ. കൊച്ചിയില്‍ നാവികസേനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും ഇയാൾ ചോർത്തി നൽകിയിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച യുപി ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ആദർശ് കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പാക്ക് ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടി നിർണായക വിവരങ്ങൾ ചോർത്തി നൽകിയതിന് നേരത്തെ യുപിയിൽ ഒരാൾ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരങ്ങളാണ് ആദർശ് കുമാറിലേക്ക് എത്തിയത്. ആദർശിന്റെ ‘ഹാൻഡ്‍ലർ’ ഇയാളായിരുന്നു എന്നാണ് ഔദ്യോഗികവൃത്തങ്ങൾ നൽകുന്ന വിവരം. കഴിഞ്ഞ 3 വർഷമായി ആദർശ് കുമാർ പാക്കിസ്ഥാനു വേണ്ടി വിവരങ്ങൾ ചോർത്തിയിരുന്നു. ഹണി ട്രാപ്പിലൂടെ ഇയാള്‍ കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നാവിക സേനയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായക സ്ഥലങ്ങളിലൊന്നാണ് ദക്ഷിണ നാവിക കമാൻഡ്.
മൂന്നു വർഷം മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതി മുഖേനെയാണ് ഇയാൾ പാക്ക് കെണിയിൽ പെടുന്നത് എന്നാണ് വിവരം. തുടക്കത്തിൽ സുഹൃത്തുക്കളായി ആരംഭിച്ച ബന്ധം പിന്നീട് ദൃഡമാവുകയും യുവതി ആദർശിൽ നിന്ന് വിവരങ്ങൾ തേടുകയുമായിരുന്നു. ഇതിനുള്ള പ്രതിഫലവും ഇയാൾക്ക് ലഭിച്ചിരുന്നു. യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും വിവരങ്ങളുമടക്കം ഇയാൾ കൈമാറിയതിൽ ഉണ്ടെന്നാണ് എടിഎസ് വൃത്തങ്ങൾ പറയുന്നത്. ഇയാൾക്കു കൂട്ടാളികൾ ഉണ്ടോ എന്ന അന്വേഷണത്തിലാണ് വിവിധ ഏജൻസികൾ.














