Listen live radio
കോഴിക്കോട്: തിക്കോടി പഞ്ചായത്തിന് മുന്നിൽ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം തിക്കോടി വലിയമഠത്തിൽ നന്ദകുമാറും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നടന്ന മോശം പ്രചരണത്തിനെതിരെ പരാതി നൽകാനൊരുങ്ങി കൃഷ്ണപ്രിയയുടെ കുടുംബം.
നേരത്തെ നന്ദു വീട്ടിൽ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങളുടെ ഓഡിയോ റെക്കോഡ് ആണ് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് കൃഷ്ണപ്രിയയുടെ അച്ഛൻ മനോജ് പറയുന്നു.
പ്ലസ്ടുവും ഡിഗ്രിയും എം.സി.എ.യും കഴിഞ്ഞ കൃഷ്ണപ്രിയ ഡിസംബർ ഒമ്പതിനാണ് തിക്കോടി പഞ്ചായത്തിൽ പ്ലാനിംഗ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായി താത്കാലിക ജോലിയിൽ പ്രവേശിച്ചത്. അച്ഛൻ മനോജിന് ഹൃദയസംബന്ധമായ അസുഖമുണ്ട്. അമ്മ സുജാത സി.പി.എം. കുറ്റിവയൽ ബ്രാഞ്ച് മെമ്പറും സോപ്പ് നിർമാണ തൊഴിലാളിയുമാണ്. സഹോദരൻ യദുകൃഷ്ണൻ വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക്കിലെ വിദ്യാർത്ഥിയാണ്.
നിർമാണത്തൊഴിലാളിയായിരുന്ന നന്ദകുമാറിന് കൃഷ്ണപ്രിയയോടുള്ള താത്പര്യവും തുടർന്നുള്ള അഭിപ്രായ വ്യത്യാസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഡിസംബർ 17ന് രാവിലെ പത്തുമണിയോടെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയ കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന ഭാവത്തിൽ നന്ദകുമാർ തടഞ്ഞുനിർത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവർക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ കൃഷ്ണപ്രിയയും പിറ്റേദിവസം പുലർച്ചെ നന്ദകുമാറും മരണത്തിന് കീഴടങ്ങി.