Listen live radio
പാലക്കാട്: പുലിയെ പിടിക്കാനുളള അധികൃതരുടെ നാലാം ദിവസത്തെ ശ്രമവും പരാജയപ്പെട്ടു. ഉമ്മിനിയിൽ രാത്രി തള്ളപ്പുലി എത്തിയില്ല. ഇതേത്തുടർന്ന് പുലിക്കുഞ്ഞിനെ ജില്ല ഫോറസ്റ്റ് ഓഫിറസുടെ ഓഫീസിനോട് ചേർന്ന പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി ഒരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു.തുടർന്നാണ് രണ്ടാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി കൂട്ടിലെത്തിച്ചത്
പുലിക്കൂട്ടിൽ സ്ഥാപിച്ച ക്യാമറയാണ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.കൂട്ടിനുള്ളിൽ ബോക്സിലായിരുന്നു കുഞ്ഞുങ്ങളെ വച്ചത്. ഈ ബോക്സ് കൈ കൊണ്ട് നിരക്കി എടുത്ത ശേഷമാണ് സ്മാര്‍ട്ടായ തള്ളപ്പുലി കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനെ കൊണ്ടുപോയത്.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല.
അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി. കൂടും ക്യാമറയും സ്ഥാപിച്ചു.
ഞായറാഴ്ച രാത്രി വീടിനകത്തു സ്ഥാപിച്ച ചെറിയ കൂടിനു പുറമേ ഇന്നലെ വൈകിട്ടു വീടിനോടു ചേർന്നു വലിയ കൂടും വച്ചു. മക്കളെ തേടി മൂന്നു തവണ കഴിഞ്ഞ ദിവസങ്ങളിൽ പുലി എത്തിയതായി വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു.