ചെന്നൈ ∙ ഒറ്റ രാത്രിയിൽ അണ്ണാ സർവകലാശാലയ്ക്ക് ഇ–മെയിലായി ലഭിച്ചത് 17 ബോംബ് ഭീഷണികൾ. സർവകലാശാല ക്യാംപസിൽ വിവിധയിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമാണ് അധികൃതർക്കു വ്യാഴാഴ്ച രാത്രി ലഭിച്ചത്. ഉടൻ തന്നെ പൊലീസെത്തി വിശദ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. കോട്ടൂർപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനു മുൻപും പല തവണ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
തൂത്തുക്കുടി തിരുച്ചെന്തൂരിലെ താപ വൈദ്യുത നിലയത്തിലും ഇന്നലെ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. വിദഗ്ധ സംഘമെത്തി നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്നു സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.