ന്യൂഡൽഹി ∙ ഇന്ത്യയുമായുള്ള അടുപ്പം വ്യക്തമാക്കിയും തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന പാക്കിസ്ഥാന് കടുത്ത ഭാഷയിൽ മുന്നറിയിപ്പു നൽകിയും താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി. ഇന്ത്യാ സന്ദർശനത്തിനെത്തിയ മുത്താഖി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ഒരു തീവ്രവാദ സംഘടനയും അഫ്ഗാന്റെ മണ്ണിൽ ഇപ്പോഴില്ലെന്നും അത്തരം പ്രവർത്തനങ്ങൾ താലിബാൻ ഭരണകൂടം അനുവദിക്കില്ലെന്നും പറഞ്ഞ മുത്താഖി, പാക്കിസ്ഥാനു ശക്തമായ ഭാഷയിൽ താക്കീതു നൽകുകയും ചെയ്തു. ‘‘ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദും പോലുള്ള തീവ്രവാദ സംഘടനകൾ അഫ്ഗാനിസ്ഥാനിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. പക്ഷേ കഴിഞ്ഞ നാലു വർഷത്തിനിടെ താലിബാൻ ഭരണകൂടം അവരെയെല്ലാം തുടച്ചുനീക്കി. അഫ്ഗാനിലെ ഒരിഞ്ചു മണ്ണു പോലും ഇപ്പോൾ അവരുടെ നിയന്ത്രണത്തിലില്ല. അതിർത്തി പ്രദേശങ്ങളിൽ ആക്രമണങ്ങൾ നടക്കുന്നുണ്ട്.
പാക്കിസ്ഥാന്റെ ഇത്തരം പ്രവർത്തനങ്ങൾ തീർത്തും തെറ്റാണ്. ഇങ്ങനെയല്ല പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. ഞങ്ങൾ ചർച്ചയ്ക്കു തയാറാണ്. അവർ അവരുടെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കണം. 40 വർഷത്തിനു ശേഷം അഫ്ഗാനിൽ സമാധാനവും പുരോഗതിയുമുണ്ടായിരിക്കുകയാണ്. ഞങ്ങൾക്കു സമാധാനമുണ്ടാകുന്നതിൽ മറ്റുള്ളവർ എന്തിനാണു പ്രയാസപ്പെടുന്നത്? അഫ്ഗാനിസ്ഥാന്റെ ധൈര്യം പരീക്ഷിക്കാൻ ശ്രമിക്കരുത്. ആർക്കെങ്കിലും അങ്ങനെ ചെയ്യണമെന്നു തോന്നിയാൽ അവർ സോവിയറ്റ് യൂണിയനോടോ അമേരിക്കയോടോ നാറ്റോയോടോ ചോദിക്കണം. അവർ പറഞ്ഞുതരും അഫ്ഗാനോടു കളിക്കുന്നതു നല്ലതല്ല’’ – മുത്താഖി പറഞ്ഞു.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയോടുള്ള അടുപ്പത്തെപ്പറ്റിയും മുത്താഖി വ്യക്തമാക്കി. അഫ്ഗാനിൽ ഭൂകമ്പമുണ്ടായപ്പോൾ ഇന്ത്യയാണ് ആദ്യം സഹായവുമായി എത്തിയത്. അഫ്ഗാൻ ഇന്ത്യയെ അടുത്ത സുഹൃത്തായാണ് കാണുന്നത്. പരസ്പര ബഹുമാനത്തിലും വ്യാപാര, മാനുഷിക ബന്ധങ്ങളിലും അടിയുറച്ച ഒരു ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മുത്താഖി പറഞ്ഞു.