കൽപ്പറ്റ: വയനാട്ടിലെ മുട്ടിൽ മരംമുറി കേസിൽ മരം മുറിക്കാൻ അനുവാദം നൽകിയ 29 കർഷകരുടെ അപ്പീൽ അപാകതകൾ ചൂണ്ടിക്കാട്ടി തള്ളി. ഇതോടെ, ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ റവന്യൂ നടപടികൾക്ക് കളമൊരുങ്ങി.സർക്കാർ അറിയാതെയാണ് മരം മുറിച്ചതെന്ന മുഖ്യപ്രതികളുടെ വാദം പൊളിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടും, കർഷകരെ ബലിയാടാക്കി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
കർഷകരെ സംരക്ഷിക്കുമെന്ന സർക്കാർ ഉറപ്പ് പാഴായെന്നും ഇതോടെ വിമർശനം ശക്തമായി.അതേസമയം, കേസിലെ മുഖ്യപ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുകയാണ്. കേസിൽ ഇനിയും നാല് കുറ്റപത്രങ്ങൾ കൂടി സമർപ്പിക്കാനുണ്ട്. റവന്യൂ നടപടികൾ ആരംഭിക്കുന്നതോടെ കനത്ത പിഴയടയ്ക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കർഷകർ.














