മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിനെ തകർക്കാൻ ലക്ഷ്യമിട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി ഒ.ആർ. കേളു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളേജിലെ സി.ടി സ്കാനർ വാങ്ങുന്നതിനുള്ള തുക വകമാറ്റി എന്നതടക്കമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.സി.ടി സ്കാനറിനായി ആദ്യം വകയിരുത്തിയ ഒന്നരക്കോടി രൂപ മതിയാകില്ലെന്ന് കണ്ടതിനാലാണ് നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തിന് ലഭിച്ച 7 കോടി രൂപ ഉപയോഗിച്ച് സ്കാനറിന് പർച്ചേസ് ഓർഡർ നൽകിയത്. ഇതിനാലാണ് ആദ്യം അനുവദിച്ച ഒന്നരക്കോടി രൂപ പാലം നിർമ്മാണത്തിനായി വകമാറ്റിയതെന്നും മന്ത്രി വിശദീകരിച്ചു.പ്രസവാനന്തരം വയറ്റിൽ നിന്നും തുണി കണ്ടെത്തിയെന്ന പരാതിയിൽ യുവതി തന്നെ നേരിട്ട് വന്ന് കണ്ടിരുന്നു. പരാതി വ്യക്തമല്ലാത്തതിനാൽ ഓഫീസിലെ ജീവനക്കാരാണ് അത് എഴുതി തയ്യാറാക്കിയത്. പരാതി ലഭിച്ച ഉടൻ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.2021-ൽ പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളേജിനെതിരെയും സർക്കാരിനെതിരെയും രാഷ്ട്രീയമായി മോശമായ പ്രതിച്ഛായ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. മുൻപ് യു.ഡി.എഫ് ഭരണകാലത്ത് ആംബുലൻസിൽ പ്രസവിച്ച സംഭവം ഉണ്ടായപ്പോൾ ആരും സമരം ചെയ്തിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.














