Listen live radio
ഇലന്തൂര്‍ നരബലി; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും; മൃതദേഹ ഭാഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജില്‍

- Advertisement -
പത്തനംതിട്ട: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുടുംബ ഐശ്വര്യത്തിനായി നരബലി നടത്തിയ പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക.
ഇന്ന് ഉച്ചയോടെ ആണ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുക. പുറത്തെടുത്ത മൃതദേഹ ഭാഗങ്ങൾ ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യും. പത്തനംതിട്ടയിൽ നിന്ന് പ്രതികളുടെ സാന്നിധ്യത്തിൽ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.
മൃതദേഹം ഡിഎൻഎ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയതിന് ശേഷം ആയിരിക്കും ബന്ധുക്കൾക്ക് വിട്ടു നൽകുക. കൊല നടന്നത് ജൂൺ എട്ടിനും സെപ്റ്റംബർ 26നുമാണ്. മൂന്ന് പേരും കൃത്യത്തിൽ പങ്കാളികളായി. വൈകീട്ട് അഞ്ചിനും ആറിനും ഇടയിലാണ് കൃത്യം നടത്തിയത്. പത്മയുടേതെന്ന് സംശയിക്കുന്ന മൃതശരീരം കണ്ടെടുത്തത് 56 കഷണങ്ങളാക്കി മുറിച്ച നിലയിൽ. റോസ്‌ലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം അഞ്ച് ഭാഗങ്ങളായാണ് ലഭിച്ചതെന്നും ദക്ഷിണമേഖലാ ഡിഐജി ആർ നിശാന്തിനി.
സംഭവത്തിൽ ഇവർ മൂന്ന് പേരും അല്ലാതെ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്. ദമ്പതിമാരും ഷാഫിയും തമ്മിൽ ഒന്നര വർഷത്തെ ബന്ധമുണ്ട്. സാമ്പത്തിക ഇടപാടുകളും നടന്നു.