ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ.ഉമർ നബിയാണ് സ്ഫോടന സമയത്ത് കാറോടിച്ചിരുന്നതെന്നും എൻഐഎ ഫൊറൻസിക് പരിശോധനയിലൂടെ ഉറപ്പിച്ചു.
ഇന്നലെ ഏജൻസി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ‘ഭീകരാക്രമണം’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തിൽ ‘ഭീകരപ്രവൃത്തി’ എന്നാണുണ്ടായിരുന്നത്. സ്ഫോടകവസ്തുക്കൾ കാറിൽ കൊണ്ടുപോകുന്നതിനിടയ്ക്ക് അബദ്ധത്തിൽ പൊട്ടിയതാകാമെന്ന അനുമാനങ്ങൾ തള്ളുന്നതാണ് എൻഐഎ നിലപാട്.
ഉമറിനൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത കശ്മീർ സ്വദേശി അമീർ റാഷിദ് അലിയെ ഡൽഹിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന ആദ്യ സുപ്രധാന അറസ്റ്റാണിത്. അമീറാണ് മറ്റൊരാൾക്കൊപ്പം ഒക്ടോബർ 29ന് ഫരീദാബാദിലെ ‘റോയൽ സോൺ’ എന്ന യൂസ്ഡ് കാർ ഷോറൂമിലെത്തി കാർ വാങ്ങിയത്. ഇയാളുടെ പേരിലേക്കാണ് കാർ റജിസ്റ്റർ ചെയ്തതും. അമീറിനൊപ്പമുണ്ടായിരുന്ന വ്യക്തി ഉമർ നബി തന്നെയാണെന്നാണു സൂചന. ഉമർ നബിയുടെ മറ്റൊരു വാഹനവും എൻഐഎ പിടിച്ചെടുത്തു.














