കോട്ടയം∙ പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശ് (23) കൊല്ലപ്പെട്ടതിനു പിന്നിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് വിവരം. എംഡിഎംഎയുമായി ബന്ധപ്പെ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കോൺഗ്രസ് കൗണ്‍സിലര്‍ വി.കെ. അനില്‍കുമാറും മകന്‍ അഭിജിത്തും പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെ ആയിരുന്നു കൊലപാതകം.
ആദര്‍ശിന്റെ കൈയ്യില്‍ നിന്ന് ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും, പണം നൽകിയിരുന്നില്ല. പുതുപ്പള്ളി സ്വദേശിയായ ആദര്‍ശ്, മാണിക്കുന്നത്തുള്ള അനില്‍കുമാറിന്റെ വീട്ടില്‍ എത്തി പ്രശ്‌നം ഉണ്ടാക്കി. ഇതേത്തുടര്‍ന്നാണ് അനില്‍കുമാറും അഭിജിത്തും ചേര്‍ന്ന് ആദര്‍ശിനെ കൊലപ്പെടുത്തിയത്. മകന്‍ അഭിജിത്താണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
കൊലപാതക ശ്രമത്തിനു ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അനിൽ കുമാറിനെയും മകനെയും പിടികൂടിയത്. ഇവരെ കോട്ടയം വെസ്റ്റ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അഭിജിത്തുമായി ബന്ധപ്പെട്ട് നിരവധി ലഹരി കേസുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.














