National

മലയാളിയായ വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്തു മാന്തി, വസ്ത്രം കീറി; അസം സ്വദേശി പിടിയിൽ

ചെന്നൈ ∙ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന മലയാളി വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതു ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ അക്രമാസക്തനാകുകയായിരുന്നെന്ന് ആക്രമണം നേരിട്ട തൃപ്പൂണിത്തുറ സ്വദേശി ശാരദ നാരായണ പറഞ്ഞു.

ശാരദയെ തള്ളിയിട്ട ഇയാൾ മുഖത്തു മാന്തുകയും വസ്ത്രം കീറുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റു 2 ടിടിഇമാർ ശാരദയുടെ രക്ഷയ്‌ക്കെത്തിയതോടെ അവരെയും ആക്രമിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. ഇയാളെ പിന്നീടു പെരമ്പൂർ ഗവ. റെയിൽവേ പൊലീസിനു കൈമാറി. മുഖത്തും ശരീരത്തിലും മുറിവേറ്റ ശാരദ ആശുപത്രിയിൽ ചികിത്സ തേടി.

അസം കരിംഗഞ്ച് സ്വദേശി അബ്ദുർ റഹ്മാനാണ് (27) പിടിയിലായതെന്നു പൊലീസ് പറഞ്ഞു. ജോലി തേടി ചെന്നൈയിലെത്തിയെന്നാണ് പൊലീസിനു മൊഴി നൽകിയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. സംഭവത്തെ തുടർന്ന്, ടിക്കറ്റ് പരിശോധകർക്കു തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു പെരമ്പൂർ, എഗ്‌മൂർ, ചെന്നൈ ബീച്ച്, താംബരം സ്റ്റേഷനുകളിൽ ടിടിഇമാർ പ്രതിഷേധിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.