മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് രണ്ടര മാസത്തിന് ശേഷം ലഭിച്ചത് തുണിക്കഷ്ണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിയാണ് മെഡിക്കൽ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടർക്കെതിരെ പരാതി നൽകിയത്.
മന്ത്രി ഒ ആർ കേളു , DMO , ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പ്രസവം നടന്നത് ഒക്ടോബർ പത്താം തീയതിയാണ്. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും ആശുപത്രിയിൽ പോയി. രണ്ടുതവണ ആശുപത്രിയിൽ പോയിട്ടും സ്കാനിങ്ങിന് തയ്യാറായില്ല എന്നും യുവതി ആരോപിച്ചു.ഇതിനുശേഷമാണ് ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നത്. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണികഷണം കുടുങ്ങാൻ കാരണമെന്ന് ആക്ഷേപം. ഡോക്ടർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.














