കൊച്ചി: കംബോഡിയ കേന്ദ്രീകരിച്ച് വൻ സൈബർ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്ന് മലയാളികൾ അറസ്റ്റിൽ. അരൂർ സ്വദേശിയും എൻജിനിയറിങ് ബിരുദധാരിയുമായ സൂരജ് കൃഷ്ണ (22), മലപ്പുറം വളാഞ്ചേരി സ്വദേശി അഫ്സൽ (23), ഇയാളുടെ സുഹൃത്ത് ആദിൽ കെ പി എന്നിവരാണ് പിടിയിലായത്. കൊച്ചിയിലെ ഡോക്ടറെ കബളിപ്പിച്ച് 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്.
ചൈനീസ് നിയന്ത്രണത്തിനുള്ള ആഗോള സൈബർ തട്ടിപ്പ് സംഘത്തിന്റെ കംബോഡിയയിലെ ജോലിക്കാരനായിരുന്നു സൂരജ്. ആറ് ദിവസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളെ പിടികൂടിയത്. സൂരജിന്റെ കേരളത്തിലുള്ള ബാങ്ക് അക്കൗണ്ടിലെത്തിയ പണം പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറിയവരാണ് പിടിയിലായ മറ്റു പ്രതികൾ. ഇവർ ഇതിന് കമ്മിഷൻ കൈപ്പറ്റിയിരുന്നു.കഴിഞ്ഞ ആഴ്ചയാണ് തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ഡോക്ടർ പരാതി നൽകിയത്. മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്ത ഡോക്ടറെ സ്ത്രീയെന്ന വ്യാജേന സൂരജ് ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ചു. പിന്നീട് ഓഹരിയിൽ പണം നിക്ഷേപിക്കാൻ ഡോക്ടറെ പ്രേരിപ്പിച്ചു.
ഡോക്ടർ ആദ്യം നിക്ഷേപിച്ച 25 ലക്ഷത്തോളം രൂപ സൂരജ് കൃഷ്ണയുടെ സ്വന്തം അക്കൗണ്ടിലാണ് എത്തിയത്. ഇതോടെയാണ് ഇയാളുടെ അക്കൗണ്ട് വിവരങ്ങളും മറ്റും പോലീസ് നിരീക്ഷിച്ച് തുടങ്ങിയത്. വൻ ശമ്പളം നൽകിയാണ് സൂരജ് കംബോഡിയയിൽ തട്ടിപ്പുസംഘത്തിൽ ജോലി ചെയ്തിരുന്നതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.














