ഹൈദരാബാദ് ∙ ഹൈദരാബാദിൽ ബിസിനസ് ആവശ്യത്തിനെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ വെടിവച്ച ശേഷം പണം കവർന്നു. ശനിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ കോട്ടിയിൽ വച്ചാണ് അക്രമികൾ വെടിയുതിർത്തു പരുക്കേൽപ്പിച്ച ശേഷം 6 ലക്ഷം രൂപ കവർന്നത്.
കുട്ടികളുടെ വസ്ത്രങ്ങൾ വിൽപന ചെയ്യുന്ന റിൻഷാദ് മൊത്തവിലയ്ക്ക് സ്റ്റോക്കെടുക്കാനാണ് ഹൈദരാബാദിലെത്തിയത്. ജനുവരി 7ന് ഇവിടെ എത്തിയ റിൻഷാദ് ബന്ധുവിനൊപ്പമാണ് താമസിച്ചത്. വസ്ത്രങ്ങൾ വാങ്ങാനായി ചാർമിനാറിനടുത്തുള്ള മദീന മാർക്കറ്റിലെത്തിയെങ്കിലും റിൻഷാദ് ഒന്നും വാങ്ങിയില്ല. തുടർന്ന് ബന്ധു ഉപദേശിച്ചതു പ്രകാരം ജനുവരി 31ന് ബാങ്കിന്റെ സിഡിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അതേസമയം, റിൻഷാദിന്റെ പക്കൽ ഇത്രയും പണമുണ്ടാകുമെന്ന് മോഷ്ടാക്കൾ എങ്ങനെ അറിഞ്ഞു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. റിൻഷാദ് സുഹൃത്തിന്റെ വാഹനത്തിലാണ് പണം നിക്ഷേപിക്കാനായി എടിഎമ്മിൽ എത്തിയത്.
പണം നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതർ പിന്നിലൂടെ എത്തി റിൻഷാദിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് കാലിൽ വെടിവച്ച ശേഷം പണവും വാഹനത്തിന്റെ താക്കോലും തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച മൊഴി. സംഭവത്തിൽ സുൽത്താൻ ബസാർ പൊലീസ് കേസെടുത്തു. മോഷണത്തിനു ശേഷം വാഹനത്തിൽ കടന്ന മോഷ്ടാക്കൾ കുറച്ചു ദൂരം പിന്നിട്ടശേഷം വാഹനം ഉപേക്ഷിച്ചു നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.














