ഹൈദരാബാദ് ∙ കോഴിക്കോട് സ്വദേശിയായ വസ്ത്രവ്യാപാരി പി.വി.റിൻഷാദിനെ (26) വെടിവച്ച് പരുക്കേൽപിച്ച് 6 ലക്ഷം രൂപ കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം. ഹൈദരാബാദ് കോതിയിലെ സിഡിഎമ്മിൽ പണം നിക്ഷേപിക്കാൻ പോയപ്പോൾ, റിൻഷാദിന്റെ വലതു കാലിനു വെടിവച്ച് വീഴ്ത്തി രണ്ടംഗ സംഘം പണമടങ്ങിയ ബാഗുമായി ബൈക്കിൽ കടന്നുകളയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.റിൻഷാദ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ റെഡിമെയ്ഡ് വസ്ത്ര വ്യാപാരിയായ റിൻഷാദ് ദേവൻ ദേവ്ദിയിൽ നിന്നു തുണിത്തരങ്ങൾ വാങ്ങാനാണു ജനുവരി 7ന് ഹൈദരാബാദിലെത്തിയത്. നമ്പള്ളിയിലായിരുന്നു താമസം. വ്യാപാരം നടക്കാതിരുന്നതിനാൽ, ബന്ധു മിസ്ബാൻ ആവശ്യപ്പെട്ടതനുസരിച്ചാണു പണം സിഡിഎമ്മിൽ നിക്ഷേപിക്കാൻ റിൻഷാദ് ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. സുഹൃത്ത് അമീറിന്റെ ബൈക്കിലാണു കഴിഞ്ഞ 31നു പുലർച്ചെ റിൻഷാദ് സിഡിഎമ്മിലെത്തിയത്.
പണം നിക്ഷേപിക്കുന്നതിനിടെ, തൊട്ടുപിറകിലെത്തിയ രണ്ടു പേർ തോക്ക് ചൂണ്ടുകയും 2 തവണ വെടിവയ്ക്കുകയും ചെയ്തു. വലതു കാലിന് വെടിയേറ്റു. ബൈക്കിന്റെ താക്കോലും തട്ടിയെടുത്ത ശേഷം അക്രമികൾ കടന്നുകളയുകയായിരുന്നു. ബൈക്ക് കാച്ചിഗുഡയിൽ ഉപേക്ഷിച്ച ശേഷം വസ്ത്രം മാറി കടന്നുകളയുകയായിരുന്നു. സംഭവം അതീവ ഗൗരവത്തോടെ കാണുന്നുതായി ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ വി.സി.സജ്ജനാർ പറഞ്ഞു.














