അടിമാലി ∙ പൊതുമേഖലാ ബാങ്കിന്റെ കോതമംഗലം ബ്രാഞ്ചിലെ ജോലിക്കാരിയെന്നു ധരിപ്പിച്ച് ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന കേസിൽ യുവതിയെ ഡൽഹിയിൽനിന്ന് അടിമാലി പൊലീസ് പിടികൂടി. അടിമാലി വിശ്വദീപ്തി സ്കൂളിനു സമീപം താമസിക്കുന്ന കൊച്ചനാട്ടിൽ അരുണിന്റെ ഭാര്യ അനുഷ (35) ആണു പിടിയിലായത്. ഡൽഹിയിലെ ബന്ധുവീട്ടിൽ നിന്നാണു പിടികൂടിയത്. അനുഷയെ ഇന്ന് അടിമാലിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
8 വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. 2019ൽ ഭർത്താവ് അരുൺ വിദേശത്തേക്കു ജോലിക്കു പോയി. ഈ സമയം ബാങ്കിൽ ജോലി ലഭിച്ചതായി ഭർത്താവിനെ ധരിപ്പിച്ചു. പിന്നീടു ഭർത്താവ് മടങ്ങിയെത്തി. ഇക്കാലത്ത് ഇവർ ‘ജോലിക്ക് പോകുന്നത്’ തുടർന്നു. ഇതിനിടെയാണു ബാങ്കിൽ സ്വർണം നിക്ഷേപിച്ചാൽ ഉയർന്ന പലിശ ലഭിക്കുമെന്നു വിശ്വസിപ്പിച്ച് തട്ടിപ്പു തുടങ്ങിയത്. അടുത്ത നാളിൽ ചിലർ സ്വർണം തിരികെ ആവശ്യപ്പെട്ടതോടെ അനുഷ മുങ്ങുകയായിരുന്നു.
സ്ഥാനക്കയറ്റം സംബന്ധിച്ച അഭിമുഖത്തിന് എന്നു പറഞ്ഞ് കഴിഞ്ഞ ഡിസംബർ 21ന് ഇവർ വീട്ടിൽനിന്നു പോയി. 22നു വൈകിട്ട്, തിരികെ വരുമെന്ന് ഇവർ ഭർത്താവിനെ വിളിച്ചറിയിച്ചെങ്കിലും തിരിച്ചെത്തിയില്ല. അരുൺ കോതമംഗലത്തു ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് അങ്ങനെ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്ന വിവരം അറിഞ്ഞത്. തുടർന്നു പരാതി നൽകുകയായിരുന്നു.














