ന്യൂഡൽഹി ∙ പടിഞ്ഞാറൻ ഡൽഹിയിൽ 3 പേരെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഞായറാഴ്ച നാലുമണിയോടെയാണ് പശ്ചിം വിഹാറിലെ ഫ്ലൈ ഓവറിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ ഒരു സ്ത്രീയേയും രണ്ടു പുരുഷൻമാരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ബപ്രോള ഗ്രാമത്തിലെ രൺധീർ സിങ് (76), ശിവ് നരേഷ് സിംഗ് (47), ലക്ഷ്മി ദേവി (40) എന്നിവരാണ് മരിച്ചതെന്ന് കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നാണ് ഇവർ മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് പൊലീസിനു ലഭിച്ച ഫോൺ കോളിൽനിന്നുമാണ് കാറിലെ മരണം സംബന്ധിച്ചുള്ള വിവരം പുറത്തുവന്നത്. പാർക്ക് ചെയ്തിരിക്കുന്ന കാറിൽ മൂന്നുപേർ അബോധാവസ്ഥയിൽ ഇരിക്കുന്നതായിട്ടായിരുന്നു ലഭിച്ച വിവരം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ബലംപ്രയോഗിച്ച് കാർ തുറന്നപ്പോഴാണ് മൂന്നുപേരും മരിച്ചതായി മനസ്സിലായത്. വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലാണ് രൺധീർ സിങ് ഇരുന്നത്. മറ്റു രണ്ടുപേരും പിൻസീറ്റിലായിരുന്നു.
കാറിൽനിന്നും പണവും സ്ത്രീയുടെ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒപ്പം ശീതളപാനീയത്തിന്റെ കുപ്പിയും ലഭിച്ചു. ഇതിൽ വിഷം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുകയുള്ളു.














