Latest

ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി

ന്യൂഡൽഹി∙ വ്യോമസേനയ്ക്കായി 114 ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ. നിലവിലുള്ള 36 റഫാല്‍ വിമാനങ്ങൾക്ക് പുറമെയാണ് 114 വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുക. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. വ്യോമസേനയുെട മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗാമിന്റെ ഭാഗമായാണ് പുതിയ റഫാൽ വിമാനങ്ങൾക്ക് കൂടി ഇന്ത്യ ഓർഡർ ചെയ്യുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ ഇന്ത്യാ സന്ദർശനത്തിനു മുൻപ് കരാറിന് അന്തിമരൂപം നൽകുമെന്നാണ് സൂചന. ഫെബ്രുവരി 19,20 തീയതികളിലാണ് മക്രോയുടെ ഇന്ത്യാ സന്ദർശനം.

കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കരാർ ആയിരിക്കും ഇത്. പുതിയ കരാർ പ്രകാരമുള്ള 114ൽ 100 റഫാൽ വിമാനവും ഇന്ത്യയിൽ തന്നെ നിർമിക്കുമെന്നാണ് സൂചന. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുക. കൃത്യതയുള്ള ദൗത്യങ്ങൾക്കു പേരുകേട്ട ഇരട്ട എൻജിൻ, മൾട്ടി-റോൾ ഫൈറ്റർ ജെറ്റാണ് റഫാൽ. 114 വിമാനങ്ങൾ കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നതോടെ ലോകത്ത് ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവും അധികം റഫാൽ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യൻ വ്യോമസേന മാറും.

ഇന്ത്യയ്ക്ക് ഇതിനോടകം 36 റഫാൽ യുദ്ധവിമാനങ്ങളുണ്ട്. 2024 ഡിസംബറിലാണ് വ്യോമസേന അവസാനത്തെ ‘സി’ വേരിയന്റ് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് സ്വീകരിച്ചത്. കൂടാതെ 63,000 കോടി രൂപയുടെ മറ്റൊരു കരാർ പ്രകാരം 26 ‘എം’ വേരിയന്റ് റഫാലുകൾക്കും ഇന്ത്യ ഓർഡർ നൽകിയിരുന്നു. നാവികസേനയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന റഫാൽ വേരിയന്റാണ് ‘എം’ വേരിയന്റ്. ഇതിന്റെ കൈമാറ്റം 2030 ആകുമ്പോഴേക്കും സാധ്യമാകുമെന്നാണ് വിലയിരുത്തൽ. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നീ വിമാനവാഹിനിക്കപ്പലുകളിലായിരിക്കും ‘എം’ വേരിയന്റ് റഫാൽ വിമാനങ്ങൾ വിന്യസിക്കുക.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.