ന്യൂഡൽഹി∙ ജർമനിയിലെ മ്യൂണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ തിരിച്ചറിയൽ കാർഡ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ തടയാൻ ശ്രമിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കാനാണ് മുനീറും സംഘവും എത്തിയത്.
തിരിച്ചറിയൽ കാർഡ് വ്യക്തമായി കാണുന്ന രീതിയിൽ ധരിക്കാൻ ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കോൺഫറൻസ് ഹാളിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്തെത്തിയപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥൻ മുനീറിന്റെ നെഞ്ചിലെ ഐഡി കാർഡ് ചൂണ്ടിക്കാട്ടി അത് തിരിച്ചുവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഫീൽഡ് മാർഷൽ മുനീറിനെ സമ്മേളനത്തിലേക്കു ക്ഷണിച്ചതിനെതിരെ ജർമനി ആസ്ഥാനമായുള്ള ‘ജിയേ സിന്ധ് മുത്തഹിദ മഹാസ്’ എന്ന രാഷ്ട്രീയ സംഘടന പ്രതിഷേധിച്ചു. സമ്മേളനം നടന്ന വേദിക്കു പുറത്ത് സംഘടനാ അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.ലോകനേതാക്കളും നയതന്ത്രജ്ഞരും സുരക്ഷാ വിദഗ്ധരും ഒത്തുചേരുന്ന ലോകത്തിലെ പ്രധാനപ്പെട്ട സുരക്ഷാ വേദികളിലൊന്നാണ് മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസ്. രാജ്യാന്തര സമാധാനവും സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്യാനാണ് ഈ സമ്മേളനം വർഷംതോറും സംഘടിപ്പിക്കാറുള്ളത്.














