Latest

കാമുകി ഗർഭിണിയായി,വിവാഹം കഴിക്കാൻ നിർബന്ധിച്ചപ്പോൾ കൊന്ന് കിണറ്റിലിട്ടു; യുവാവും സുഹൃത്തും പിടിയിൽ

കച്ച് (ഗുജറാത്ത്): ഗർഭിണിയായതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ച പ്രായപൂർത്തിയാകാത്ത കാമുകിയെ കൊന്ന് കിണറ്റിൽ തള്ളിയ സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ. ഗുജറാത്തിലെ കച്ച് ജില്ലയിലായിരുന്നു സംഭവം. സംഭവത്തിൽ മുഖ്യപ്രതിയായ രാജേഷും സുഹൃത്ത് രാഹുലുമാണ് അറസ്റ്റിലായത്.

ഒരു വർഷത്തോളമായി പെൺകുട്ടിയുമായി രാജേഷ് പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ കാലയളവിൽ ഇരുവരും തമ്മിൽ ശാരീരിക ബന്ധം പുലർത്തിയിരുന്നു. ഇതിനിടെ പെൺകുട്ടി ഗർഭിണിയായി. ഈ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ല. പ്രായപൂർത്തിയായ ശേഷം തന്നെ വിവാഹം ചെയ്യാൻ പെൺകുട്ടി രാജേഷിനോട് ആവശ്യപ്പെട്ടു. സമ്മതിച്ചില്ലെങ്കിൽ പോലീസിനെ സമീപിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് രാഹുലുമായി രാജേഷ് ഇക്കാര്യം ചർച്ച ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയതായും പോലീസ് പറഞ്ഞു.പിന്നീട് ഒളിച്ചോടി വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി ഒരു ദിവസം രാത്രി രാജേഷ് പെൺകുട്ടിയെ വിളിച്ചുവരുത്തി. രാജേഷിന്റെ വാക്കു വിശ്വസിച്ചെത്തിയ പെൺകുട്ടിയെ ഇരുവരും ചേർന്ന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുറ്റകൃത്യം മറയ്ക്കാൻ മൃതദേഹത്തിൽ കല്ലു കെട്ടി ഗ്രാമത്തിലെ കിണറ്റിൽ എറിയുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പെൺകുട്ടിക്ക് രാജേഷുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംശയം തോന്നി പോലീസ് നടത്തിയ തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ രാജേഷ് കുറ്റം സമ്മതിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ മണിക്കൂറുകളോളം നീണ്ടുനിന്ന തിരച്ചിലിനുശേഷം കിണറ്റിൽനിന്ന് മൃതദേഹം കണ്ടെടുത്തു. പിന്നാലെ രാജേഷിനെയും കൂട്ടുപ്രതി രാഹുലിനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.