National

അണ്ഡവിൽപന റാക്കറ്റിലെ 3 സ്ത്രീകൾ പിടിയിൽ; 33 തവണ ശസ്ത്രക്രിയയ്ക്കു വിധേയരായ സ്ത്രീകളും സംഘത്തിൽ

മുംബൈ ∙ വന്ധ്യത ചികിത്സയുടെ ഭാഗമായ ഐവിഎഫ് സെന്ററുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ച അണ്ഡ വിൽപന റാക്കറ്റിലെ 3 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ ചൂഷണം ചെയ്തായിരുന്നു ത‌ട്ട‌ിപ്പ്. അണ്ഡം ദാനം ചെയ്യാൻ തയാറാകുന്ന സ്ത്രീകളെ ഐവിഎഫ് സെന്ററിൽ എത്തിച്ചു ശസ്ത്രക്രിയ നടത്തി അണ്ഡം മറ്റു കേന്ദ്രങ്ങൾക്കു മറിച്ചുവിൽക്കും. 25,000– 30,000 രൂപയാണു സ്ത്രീകൾക്കു നൽകിയിരുന്നത്. അണ്ഡ ഉൽപാദനം വർധിപ്പിക്കാൻ ഹോർമോൺ കുത്തിവയ്പും നൽകാറുണ്ട്. 33 തവണ വരെ ശസ്ത്രക്രിയയ്ക്കു വിധേയരായ സ്ത്രീകളുണ്ട്.വിവാഹിതരായ സ്ത്രീകൾക്കു മാത്രമേ നിലവിൽ അണ്ഡം ദാനം ചെയ്യാൻ അനുവാദമുള്ളൂ. അതും ഒരിക്കൽ മാത്രം. സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടാകാനും പാടില്ല. എന്നാൽ, വ്യാജ രേഖകൾ ഉണ്ടാക്കി അവിവാഹിതരായ സ്ത്രീകളെ പോലും തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്. ഇരുപതിൽ അധികം സ്ത്രീകൾ ചൂഷണത്തിനു വിധേയരായിട്ടുണ്ടെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സച്ചിൻ ഗോരെ പറഞ്ഞു.

വാഗ്ദാനം ചെയ്ത പണം ലഭിക്കാത്തതിനെ തുടർന്നു ബദ്‌ലാപുരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പിഎച്ച്സി) പരാതി ലഭിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. പിഎച്ച്സിയിലെ ഡോക്ടർ ഉടനെ പൊലീസിൽ വിവരമറിയിച്ചു. കേസിൽ കൂടുതൽ ഡോക്ടർമാർ, ഐവിഎഫ് കേന്ദ്രങ്ങൾ എന്നിവർക്കു പങ്കുണ്ടോ എന്നു പൊലീസ് പരിശോധിച്ചുവരികയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.