ന്യൂഡൽഹി ∙ ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി. അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ്മാരായ ദിപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അടങ്ങിയ ബെഞ്ച് സ്വർണക്കൊള്ളയ്‌ക്കെതിരേ പരാമർശം നടത്തിയത്. ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്കു മാറ്റി.
അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ എന്നാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനോട് ആരാഞ്ഞത്. സ്വർണക്കൊള്ളയുമായി പങ്കജ് ഭണ്ഡാരിക്ക് ഒരു ബന്ധവുമില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. ഐഎസ്ആർഒയുടെ മംഗൾയാൻ, ചാന്ദ്രയാൻ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് പങ്കജ് ഭണ്ഡാരി. കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ തയ്യിൽ മഹാദേവ ക്ഷേത്രം ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വെള്ളിയാഴ്ച കേസ് പരിഗണിക്കണം എന്നായിരുന്നു പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, ഹോളി അവധിക്ക് ശേഷമേ പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു.














