ഭാവ്‌നഗർ ∙ കൃഷിയുടെ മറവിൽ കഞ്ചാവും കറുപ്പ് ചെടികളും (ഓപ്പിയം) വളർത്തിയ സംഘത്തെ പിടികൂടി പൊലീസ്. ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലാണ് സംഭവം. 10.92 കോടി രൂപ വിലമതിക്കുന്ന 1100 കിലോഗ്രാം കഞ്ചാവും കറുപ്പുമാണ് പൊലീസ് കണ്ടെത്തിയത്.
സഖവാദർ ഗ്രാമ അതിർത്തിയിലെ കാരക്കോലിയ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന “മാർബി ധോരാവലി” എന്നറിയപ്പെടുന്ന കൃഷിയിടത്തിൽ രാത്രിയാണ് പൊലീസ് റെയ്ഡ് നടത്തിയത്. കൃഷിയുടെ മറവിൽ കഞ്ചാവും കറുപ്പ് ചെടികളും തഴച്ചുവളരുന്ന വിദൂരമായ പാടം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തോട്ടത്തിന്റെ ഉടമകളായ ബോഗ ചൗഹാൻ, സഞ്ജയ് ചൗഹാൻ എന്നിവരെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. സഹോദരന്മാരയ ഇവരുടെ ലഹരി വില്പനയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.
സിഹോർ പോലീസ് സ്റ്റേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡാണിത്. പൊലീസ് ഇൻസ്‌പെക്ടർ ബി. ഡി ജഡേജയുടെ തന്ത്രപരമായ ആസൂത്രണത്തിനു കീഴിലാണ് ഈ ഓപ്പറേഷൻ നടത്തിയത്.














