ലോകം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് മിസൈലുകളും വ്യോമാക്രമണങ്ങളും കൊണ്ട് പരസ്പരം നശിപ്പിക്കാൻ തുനിയുന്ന ഇസ്രയേലിനെയും ഇറാനെയുമാണ്. എന്നാൽ ചരിത്രത്തിന്റെ ഏടുകൾ മറിച്ചുനോക്കിയാൽ കാണാവുന്നത് ഇവർക്കിടയിലെ ആഴത്തിലുള്ള സൗഹൃദമാണ്. ഇസ്രയേൽ രൂപീകൃതമായ ശേഷം അതിനെ അംഗീകരിച്ച രണ്ടാമത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യം ഇറാനായിരുന്നു. മുപ്പത് വർഷത്തോളം ഇവർ കൈകോർത്ത് നിന്നു; ഇസ്രയേലിന് ആവശ്യമായ എണ്ണ ഇറാൻ നൽകി, പകരമായി ഇറാനു വേണ്ട സാങ്കേതിക സഹായങ്ങൾ ഇസ്രയേലും. ഏകദേശം 30 വർഷത്തോളം നീണ്ടുനിന്ന ആ സൗഹൃദം എങ്ങനെയാണ് ഇന്നത്തെ അപകടകരമായ യുദ്ധമായി മാറിയത്?
1950-കളിൽ ഇറാൻ ഭരിച്ചിരുന്ന ഷാ ഭരണകൂടം അമേരിക്കയുമായും ഇസ്രയേലുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ 1951-ൽ മുഹമ്മദ് മുസാദിഖ് പ്രധാനമന്ത്രിയായതോടെ ബന്ധത്തിൽ വിള്ളൽ വീണു. എണ്ണസമ്പത്ത് ദേശസാൽക്കരിക്കാനുള്ള മുസാദിഖിന്റെ തീരുമാനം ബ്രിട്ടനെയും അമേരിക്കയെയും ചൊടിപ്പിച്ചു. തുടർന്ന് സിഐഎ നടത്തിയ ‘ഓപ്പറേഷൻ അജാക്സ്’ എന്ന അട്ടിമറിയിലൂടെ മുസാദിഖ് പുറത്താക്കപ്പെടുകയും ഷാ ഭരണകൂടം പൂർണ്ണ നിയന്ത്രണം തിരിച്ചുപിടിക്കുകയും ചെയ്തു. ഇതോടെ ഇസ്രയേലിന് ഇറാനിൽ നിന്ന് സുഗമമായി എണ്ണ ലഭിച്ചു തുടങ്ങി, ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ശക്തമായി.1979: ചരിത്രം മാറ്റിമറിച്ച ഇസ്ലാമിക വിപ്ലവം
1979-ലെ ഇസ്ലാമിക വിപ്ലവമാണ് എല്ലാ സമവാക്യങ്ങളെയും തകിടം മറിച്ചത്. വിപ്ലവത്തിന് ശേഷം അധികാരത്തിൽ വന്ന പുതിയ ഭരണകൂടം ഇസ്രയേലിനെ ശത്രുവായി പ്രഖ്യാപിച്ചു. നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. അതിർത്തികൾ പങ്കിടുന്നില്ലെങ്കിലും പ്രോക്സി ഗ്രൂപ്പുകളിലൂടെയും ചാരവൃത്തിയിലൂടെയും ഇരുരാജ്യങ്ങളും പരസ്പരം പോരടിക്കാൻ തുടങ്ങി.
ഇസ്രയേൽ-ഇറാൻ ബന്ധത്തിലെ ഏറ്റവും വലിയ വിള്ളലുകളിൽ ഒന്നായി മാറിയത് പൈലറ്റായ റോൺ അറാദിന്റെ തിരോധാനമാണ്. 1986-ൽ ലബനനിൽ വച്ച് കാണാതായ അറാദിനെ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിന് കൈമാറിയെന്ന ഇസ്രയേലിന്റെ ഉറച്ച വിശ്വാസം ശത്രുതയ്ക്ക് പുതിയ മാനങ്ങൾ നൽകി. തന്റെ സൈനികനെ വിട്ടുനൽകാൻ ഇറാൻ തയ്യാറാകാത്തത് ഇസ്രയേലിനെ പ്രകോപിപ്പിച്ചു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അറാദിനെക്കുറിച്ചുള്ള രഹസ്യങ്ങൾ ഇന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ചാരയുദ്ധങ്ങളിലെ (Intelligence War) കത്തുന്ന അധ്യായമാണ്.
നതാൻസും സ്റ്റക്‌സ്‌നെറ്റ് ആക്രമണവുംഇറാന്റെ ആണവ പദ്ധതികളെ തകർക്കാൻ ഇസ്രയേൽ നടത്തുന്ന നീക്കങ്ങളാണ് ശത്രുതയുടെ ഇന്നത്തെ പ്രധാന മുഖം. ഇസ്ഫാഹാൻ പ്രവിശ്യയിലെ നാതാൻസ് ആണവ കേന്ദ്രത്തിന് നേരെ നടന്ന സൈബർ ആക്രമണങ്ങൾ ഇതിന് ഉദാഹരണമാണ്. ഏകദേശം 19,000 സെൻട്രിഫ്യൂജുകളുള്ള ഈ പ്ലാന്റിലേക്ക് ‘സ്റ്റക്‌സ്‌നെറ്റ്’ (Stuxnet) എന്ന കമ്പ്യൂട്ടർ വേം കടത്തിവിട്ട് അവിടുത്തെ പ്രവർത്തനങ്ങൾ താറുമാറാക്കിയത് ലോകശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ഇന്നും ആരോപിക്കുന്നു.പ്രതിരോധ വിദഗ്ധരും ശാസ്ത്രജ്ഞരും കൊല്ലപ്പെടുന്നതിന് പിന്നിലും ഇസ്രയേൽ ആണെന്നാണ് ഇറാന്റെ വാദം. ഇസ്രയേലിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന ഇറാനും, ഇറാന്റെ ആണവ മോഹങ്ങളെ എന്തുവിലകൊടുത്തും തടയാൻ ശ്രമിക്കുന്ന ഇസ്രയേലും ഇന്ന് ഏഷ്യയിലെ ഏറ്റവും അപകടകരമായ പോർമുഖത്താണ് നിൽക്കുന്നത്.














