വാഷിങ്ടൻ ∙ ഇറാന്റെ എണ്ണയുൽപാദന ശൃംഖലയുടെ നെടുംതൂണായ ഖാർഗ് ദ്വീപിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം. ദ്വീപിന്റെ മിക്ക ഭാഗങ്ങളും ആക്രമണത്തിൽ പൂർണമായും തകർന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വീണ്ടും ദ്വീപിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. കയറ്റുമതിക്കുള്ള ഇറാനിയൻ എണ്ണയുടെ 90 ശതമാനവും ഖാർഗിലെ സംസ്കരണശാലകളിലാണ് തയാറാകുന്നത്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകളെ ആക്രമിക്കുന്നത് തുടർന്നാൽ ഖാർഗ് ദ്വീപിലെ എണ്ണ സംസ്കരണ, വിതരണ സംവിധാനങ്ങൾ ഒന്നാകെ നശിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. അതേസമയം ഹോർമുസ് കടലിടുക്കിന്റെ തീരപ്രദേശങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതുവഴിയുള്ള കപ്പലുകളെ ആക്രമിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ ബോട്ടുകളെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം. അതിനിടെ, യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാപാത ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി സ്വിറ്റ്സർലൻഡ്.













