തൊടുപുഴ ∙ പെരിയാർ ടൈഗർ റിസർവിന്റെ സ്നേഹലാളനകൾ ആറുവർഷം ഏറ്റുവാങ്ങിയശേഷം തൃശൂരിലെ സുവോളജിക്കൽ പാർക്കിലേക്കു മാറുന്ന മംഗള കടുവയ്ക്കായി വനംവകുപ്പ് ഇതുവരെ ചെലവിട്ടത് അരക്കോടിയിലധികം രൂപ. 2020 നവംബറിൽ തേക്കടി റേഞ്ചിലെ മംഗളാദേവി ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നാണു രണ്ടുമാസം പ്രായമുള്ള പെൺ കടുവക്കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ വനംവകുപ്പിനു കിട്ടിയത്. ഇടത്തേ പിൻകാലിലെ ബലക്കുറവും കണ്ണുകളിലെ തിമിരവും കാരണം ഇര തേടാനുള്ള ശേഷിയില്ലെന്നു വിദഗ്ധ സമിതി വിലയിരുത്തി.തുടർന്നു പ്രത്യേക സമിതിയുടെ നിരീക്ഷണത്തിൽ കാടിന്റെ എല്ലാ സ്വാഭാവികതയും ഉറപ്പുവരുത്തിയ കൂട്ടിൽ സംരക്ഷിച്ചു വരികയായിരുന്നു. കൂടുനിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി കഴിഞ്ഞ ജൂലൈ വരെ 37.94 ലക്ഷം രൂപ ചെലവാക്കി. ക്യാമറയുൾപ്പെടെ അത്യാധുനിക സംവിധാനത്തോടെയാണു കൂട് നിർമിച്ചത്. ഭക്ഷണത്തിനായി കഴിഞ്ഞ മേയ് 7 വരെ 13.28 ലക്ഷം രൂപ ചെലവാക്കി. ചികിത്സാസൗകര്യം കൂടി കണക്കിലെടുത്താണു തൃശൂരിലേക്കു മാറ്റുന്നതെന്നാണു വനംവകുപ്പിന്റെ വിശദീകരണം.














