Kerala

പ്രവാസി വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസ്: ക്വട്ടേഷൻ നൽകിയത് പിതാവിന്റെ സഹോദര പുത്രൻ

ഷൊർണൂർ ∙ പ്രവാസി വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വഴിത്തിരിവ്. വ്യവസായിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയത് സ്വന്തം പിതാവിന്റെ സഹോദരപുത്രനെന്നു പൊലീസ് കണ്ടെത്തൽ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം പൂങ്ങോട് പീടിയേക്കൽ വീട്ടിൽ സിയാസ് (54) ആണ് പിടിയിലായത്. 2025 ഡിസംബർ ആറിനാണ് മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദാലിയെ കാർ ആക്രമിച്ച് തോക്കുചൂണ്ടി ഒരു സംഘം തട്ടിക്കൊണ്ടു പോയത്. തുടർന്നു നടത്തിയ തിരച്ചിലിലാണ് ഒറ്റപ്പാലം കോതകുറിശ്ശിയിൽ അക്രമികളുടെ കയ്യിൽ നിന്നു രക്ഷപ്പെട്ട മുഹമ്മദാലിയെ നാട്ടുകാർ കണ്ടെത്തി പൊലീസിൽ ഏൽപിച്ചത്. ശരീരമാകെ പരുക്കേറ്റ മുഹമ്മദാലി ദിവസങ്ങളോളം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളിലൊരാളെ അന്നുതന്നെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു മറ്റു പ്രതികളിലേക്ക് എത്തിച്ചേർന്നത്. തുടർന്നാണ് അന്വേഷണം മുഹമ്മദാലിയുടെ അടുത്ത ബന്ധുവായ സിയാസിലേക്കെത്തിയത്. പ്രതി ഈ സമയം വിദേശത്തേക്കു കടക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സിയാസിനെ മലപ്പുറം എടവണ്ണയിൽ നിന്നാണു പിടികൂടിയത്. ഒരു കാലത്ത് മുഹമ്മദാലിയുടെ വിശ്വസ്തനും ബിസിനസ് നോക്കി നടത്തിപ്പുകാരനും ആയിരുന്ന സിയാസിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതിന്റെ വൈരാഗ്യമാണു തട്ടിക്കൊണ്ടു പോകലിനു കാരണമെന്നാണു പൊലീസിന്റെ കണ്ടെത്തൽ. പ്രതിയെ ഒറ്റപ്പാലം കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.