ഗൂഡല്ലൂർ ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള– തമിഴ്നാട് അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കി. ഊട്ടിയിലെ വാഹന പരിശോധനയിൽ രേഖകളില്ലാതെ കോയമ്പത്തൂരിൽ നിന്നു ഊട്ടിയിലേക്ക് കൊണ്ടുവന്ന 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. ഊട്ടിയിലെ പ്രമുഖ ജ്വല്ലറിയിലേക്കാണ് ആഭരണങ്ങൾ കൊണ്ടുവന്നതെന്നാണ് വാഹനത്തിലുള്ളവർ പറഞ്ഞത്. രേഖകളില്ലാത്തതിനെ തുടർന്ന് പിടികൂടിയ ആഭരണങ്ങൾ ഊട്ടി ആർഡിഒ ഓഫിസിലേക്ക് മാറ്റി. തുടർന്ന് കസ്റ്റംസ് അധികൃതർക്കും വിവരം നൽകി. ഗൂഡല്ലൂരിൽ നടന്ന പരിശോധനയിൽ കക്കനഹള്ള ചെക്ക് പോസ്റ്റിൽ നിന്നു രേഖകളില്ലാതെ കൊണ്ടുവന്ന 5 ലക്ഷം രൂപയും പിടിച്ചെടുത്തു. പരിശോധനകൾ ശക്തമാക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.














