ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം മാറ്റുമ്പോള്‍ നേരിട്ടിരുന്ന ഏറ്റവും വലിയ തടസ്സമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിബന്ധന സർക്കാർ ഉടൻ റദ്ദാക്കിയേക്കും.വാഹന കൈമാറ്റ പ്രക്രിയ കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക പരിഷ്കാരം അധികൃതർ ആലോചിക്കുന്നത്.നിലവില്‍ മറ്റൊരു സംസ്ഥാനത്ത് വാഹനം രജിസ്റ്റർ ചെയ്യണമെങ്കില്‍, വാഹനം ആദ്യം രജിസ്റ്റർ ചെയ്ത ആർടിഒയില്‍ നിന്ന് എൻഒസി നേടണം. ഇത് പലപ്പോഴും മാസങ്ങള്‍ നീളുന്ന കടമ്പയായാണ് വാഹന ഉടമകള്‍ കാണുന്നത്. എൻഒസിക്ക് പകരം ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസ് സംവിധാനം കൊണ്ടുവരാനാണ് നിതി ആയോഗ് രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്തിരിക്കുന്നത്. റോഡ് ഗതാഗത മന്ത്രാലയം ഈ നിർദ്ദേശം പരിശോധിച്ചുവരികയാണ്.രാജ്യത്തെ വാഹന രേഖകള്‍ ഇപ്പോള്‍ കേന്ദ്രീകൃത വാഹൻ ഡാറ്റാബേസില്‍ ലഭ്യമാണ്. ഡിജിറ്റല്‍ സംവിധാനം വഴി ഏത് സംസ്ഥാനത്തെ അധികാരികള്‍ക്കും വാഹനത്തിന്റെ കുടിശ്ശികയോ ചലാനുകളോ പരിശോധിക്കാൻ സാധിക്കും. ഈ സാഹചര്യത്തില്‍ ഭൗതികമായ എൻഒസി സർട്ടിഫിക്കറ്റിന്റെ ആവശ്യം അനാവശ്യമാണെന്നാണ് വിലയിരുത്തല്‍. ഈ പരിഷ്കാരം നടപ്പിലായാല്‍ ജോലിയുടെ ഭാഗമായും മറ്റും സ്ഥിരമായി സംസ്ഥാനങ്ങള്‍ മാറി താമസിക്കേണ്ടി വരുന്നവർക്കും, സെക്കൻഡ് ഹാൻഡ് വാഹന വിപണിക്കും വലിയ ആശ്വാസമാകും.














