ന്യൂഡൽഹി∙ കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലെ വാൻകൂവറിലേക്ക് അയച്ച് എയർ ഇന്ത്യ. മണിക്കൂറുകളോളം പറന്ന ശേഷമാണ് വിമാനം ഡല്‍ഹിയിലേക്ക് മടങ്ങിയത്. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കൻ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാൻകൂവറിലേക്ക് പോയത്. കാനഡയിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ വിമാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എൽആർ വിമാനങ്ങള്‍ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എൽആർ വിമാനത്തെയാണ് വ്യാഴാഴ്ച എയർ ഇന്ത്യ യാത്രക്കാരുമായി വാൻകൂവറിലേക്ക് അയച്ചത്.
വിമാനം നാല് മണിക്കൂറിലധികം പറന്ന് ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിങിന് അടുത്തെത്തിയപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം വിമാനക്കമ്പനി അധികൃതർ തിരിച്ചറിഞ്ഞത്. ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റുകളുടെ റിപ്പോർട്ടുകൾ അനുസരിച്ച് വ്യാഴാഴ്ച രാവിലെ 11:34ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 7:19നാണ് തിരികെ ലാൻഡ് ചെയ്തത്. വിദേശ വിമാനക്കമ്പനികൾക്ക് ഓരോ രാജ്യത്തും വ്യത്യസ്തമായ പ്രോട്ടോക്കോളുകളാണുള്ളത്. ചില രാജ്യങ്ങൾ പ്രത്യേക എയർലൈനുകൾക്കോ പ്രത്യേക തരം വിമാനങ്ങൾക്കോ മാത്രമാണ് അനുമതി നൽകുന്നത്. എയർ ഇന്ത്യയുടെ ബി 777 ഇആർ പതിപ്പിന് മാത്രമാണ് കാനഡ അനുമതി നൽകിയിട്ടുള്ളത്.ഗുരുതരമായ പിഴവിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയർഇന്ത്യ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകും. യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തുകയും ഇന്ന് രാവിലെ മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് അയയ്ക്കുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.














