മക്ക ∙ ‘മിസ് യു പപ്പാ, ലവ് യു പപ്പാ…’ കടലിനക്കരെ നിന്ന് മൊബൈൽ സ്ക്രീനിലൂടെ ഉപ്പയുടെ ചേതനയറ്റ മുഖം നോക്കി മക്കൾ വിളിച്ചു പറഞ്ഞു. വിശുദ്ധ ഹറമിൽ ഇഅ്തികാഫ് ഇരിക്കെ മരണത്തിലേക്ക് നടന്നുപോയ മഞ്ചേരി സ്വദേശി ഷബീർ കട്ടിലിന്റെ വിടവാങ്ങൽ ചടങ്ങ്, കണ്ടുനിന്നവരുടെയെല്ലാം കണ്ണീരണിയിച്ചു.
റമസാനിലെ അവസാന പത്തിൽ പുണ്യം തേടി ഹറമിലെത്തിയ മലപ്പുറം മഞ്ചേരി ഹാജിയാർ പള്ളി സ്വദേശി ഷബീർ കട്ടിൽ (48), പ്രാർഥനാനിർഭരമായ നിമിഷങ്ങൾക്കിടയിലാണ് വിടപറഞ്ഞത്. ജിദ്ദയിൽ ദീർഘകാലം പ്രവാസിയായിരുന്ന ഷബീർ, പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പിന്നീടാണ് വീണ്ടും പ്രവാസിയായി ജിദ്ദയിൽ എത്തിയത്.
മരണത്തിന് ഏതാനും ദിവസം മുൻപ് ഷബീറിനെ കാണാതായിരുന്നു. മക്കയിലുള്ള ജേഷ്ഠന്റെ മകന്റെ സുഹൃത്ത് കണ്ണൂർ സ്വദേശി ഫുആദ് ഫൈസലിനൊപ്പമായിരുന്നു താമസം. രണ്ട് ദിവസമായി മുറിയിൽ വരാത്തതിനാലും ഫോൺ എടുക്കാത്തതിനാലും പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. വിവരമറിഞ്ഞ് റിയാദിലും ജിദ്ദയിലുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും മക്കയിലേക്ക് ഓടിയെത്തി.കെഎംസിസി പ്രവർത്തകനായ ബഷീർ മാനിപുരത്തിന്റെ നേതൃത്വത്തിൽ മൃതദേഹം സംസ്കരിക്കാനുള്ള കോൺസുലേറ്റ് നടപടികളും, സഹീർ മൊഗ്രാൽ പുത്തൂറിന്റെ നേതൃത്വത്തിൽ ഹറം പൊലീസ് സ്റ്റേഷനിലെ മറ്റു കാര്യങ്ങളും വേഗത്തിൽ പൂർത്തിയാക്കി.
മൃതദേഹം കുളിപ്പിച്ച ശേഷം നമസ്കാരത്തിനായി ഹറമിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുൻപാണ് നാട്ടിൽനിന്ന് ഭാര്യയും മക്കളും വിഡിയോ കോളിലൂടെ ആ മുഖം അവസാനമായി കണ്ടത്. ഉപ്പയുടെ മൃതദേഹം നോക്കി രണ്ടു മക്കളും “മിസ് യു പപ്പാ, ഐ ലവ് യു പപ്പാ” എന്ന് കരഞ്ഞു വിളിച്ചപ്പോൾ അവിടെ കൂടിനിന്നവരുടെയെല്ലാം നിയന്ത്രണം വിട്ടു.മക്കയിലും പരിസരത്തും മൃതദേഹങ്ങൾ കുളിപ്പിക്കാനും മറ്റു കർമ്മങ്ങൾക്കും സാക്ഷിയായിട്ടുണ്ടെന്നും എന്നാൽ ഇത്രമേൽ ഹൃദയം തകർന്ന മറ്റൊരു അനുഭവം ഉണ്ടായിട്ടില്ലെന്നുമാണ് മക്കയിലെ സാമൂഹ്യ പ്രവർത്തകൻ മൊഗ്രാൽ പുത്തൂർ സ്വദേശി സഹീർ പറഞ്ഞത്. മക്കളുടെ സ്നേഹചുംബനങ്ങൾ നേരിട്ട് ഏറ്റുവാങ്ങാൻ കഴിയാതെ, മൊബൈൽ സ്ക്രീനിലെ തണുത്ത കാഴ്ചയായി ഷബീർ യാത്രയായി. മക്കൾ വിളിച്ചുപറഞ്ഞ “ലവ് യു പപ്പാ” എന്ന വാക്കുകൾ മക്കയുടെ മണ്ണിൽ വലിയ പ്രാർഥനയായി ബാക്കിയാകുന്നു.














