തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ കസ്റ്റംസിന്റെ പിടിയിൽ. കൊല്ലം സ്വദേശിയായ ആനന്ദ് ജയപ്രകാശ്(34), ഇയാളുടെ ജൂനിയറും സുഹൃത്തുമായ കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്.
ലിബിന്റെ പക്കലുണ്ടായിരുന്ന ലഗേജിൽ പ്ലാസ്റ്റിക് കവർകൊണ്ട് പൊതിഞ്ഞ് ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ തൂക്കമുളള ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. സിങ്കപ്പൂരിൽനിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയെത്തിയ സ്‌കൂട്ട് എയർലൈൻസിലെ യാത്രക്കാരായിരുന്നു ഇവരെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവിന് ഒരു കിലോയ്ക്ക് ഒരു കോടി രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയവരാണ് ഇരുവരും. ഒരാഴ്ച മുൻപ് തായ്ലൻഡിലെത്തിയ ആനന്ദ്, അവിടെനിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങി ബാങ്കോക്ക് വഴി സിങ്കപ്പൂരിലെത്തി. വിമാനത്താവളത്തിൽ വെച്ച് വുഹാൻ യൂണിവേഴ്സിറ്റിയിൽ ജൂനിയറായി പഠിച്ചിരുന്ന ലിബിൻ ദാസിനെ കണ്ടുമുട്ടി. തുടർന്ന് ലിബിനോട് തന്റെ ബാഗിൽ ഹൈബ്രിഡ് കഞ്ചാവുണ്ടെന്നും തനിക്ക് വേണ്ടി ഇത് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം പുറത്തെത്തിക്കണമെന്നും ആവശ്യപ്പെട്ടു. തായ്ലൻഡിൽ പോയിവരുന്നവരുടെ ബാഗുകൾ കസ്റ്റംസ് കർശന പരിശോധന നടത്തുന്നുണ്ട്. അതിനാൽ സഹായിക്കണമെന്നും ലിബിനോട് ആനന്ദ് ജയപ്രകാശ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും വ്യാഴാഴ്ച രാത്രിയോടെ സ്‌കൂട്ട് എയർലൈൻസിന്റെ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തി.ലിബിന്റെ ബാഗുമായി ആനന്ദ് കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്ത് കടന്നു. അതേസമയം ആനന്ദിന്റെ ബാഗ് കൈവശം വെച്ച ലിബിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചു. തുടർന്നാണ് ബാഗിൽ കഞ്ചാവുളളതായി കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തശേഷം കസ്റ്റംസ് അറസ്റ്റുചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് കടത്തികൊണ്ടുവരികയും വിമാനത്താവളത്തിൽനിന്ന് കടന്നുകളയുകയും ചെയ്ത ആനന്ദിനെ കസ്റ്റംസിന്റെ പ്രത്യേക അന്വേഷണ സംഘം പിന്നീട് പിടികൂടി. ഇയാളുടെയും അറസ്റ്റ് രേഖപ്പെടുത്തി.














