കൊച്ചി∙ എറണാകുളം വടുതല കർഷകറോഡ് ഗ്രീൻ ഗാർഡനിലെ വീട്ടിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശി അശ്വതി എസ്.നായർ, അമ്മ ശ്രീകുമാരി, ആൺമക്കളായ കീർത്തിവൻ (14), കാർണിവൻ (10), രണ്ടു വയസുള്ള പെൺകുഞ്ഞ് എന്നിവരാണു മരിച്ചത്. കുട്ടികളെ കൊന്ന ശേഷം അമ്മയും മകളും തൂങ്ങി മരിച്ചതാണെന്നു പൊലീസ് നിഗമനം. മൃതദേഹങ്ങൾക്കു രണ്ടു ദിവസത്തെ പഴക്കമുണ്ട്.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കീർത്തിവന്റെ ചികിത്സയുടെ ആവശ്യത്തിനായി വാടകയ്ക്കു വീടെടുത്തതാണെന്നാണ് കരുതുന്നത്. വീട്ടുടമ വിദേശത്താണ്. ഏതാനും ദിവസമായി വീട്ടിലുള്ളവരെ പുറത്തു കാണാതിരുന്നതിനെ തുടർന്നു വീട്ടുടമയുടെ ബന്ധു വീടു തുറന്നു പരിശോധിച്ചപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അശ്വതിയുടെ ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെത്തി.
അശ്വതിയുടെ ഭർത്താവ് ഏതാനും നാൾ മുൻപു കരൾ രോഗത്തെ തുടർന്നു മരിച്ചിരുന്നു. ഭർത്താവിന്റെ അടുത്തേക്കു പോകുന്നു എന്നാണു ആത്മഹത്യക്കുറിപ്പിൽ ഉള്ളത് എന്നാണു വിവരം. എറണാകുളം നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.അശ്വതിയുടെ അമ്മ ശ്രീകുമാരിയാണ് വിളപ്പില്‍ശാലയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഈ വീട് ഇപ്പോള്‍ വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. രണ്ടു മാസം മുന്‍പ് ഇവര്‍ ഇവിടെ വന്നു പോയിരുന്നു. അശ്വതിയുടെ ഭര്‍ത്താവ് കാട്ടാക്കട പൂവച്ചല്‍ സ്വദേശി അര്‍ഷിദ് എട്ടു മാസം മുന്‍പ് മരിച്ചിരുന്നു.














