Kerala

അക്ഷത് ആത്മഹത്യ ചെയ്ത് എട്ടാം മാസം ഭാര്യയും മക്കളുമടക്കമുള്ളവരുടെ കൂട്ട മരണം; നടുങ്ങി നാട്

മലയിൻകീഴ്\ കാട്ടാക്കട∙ കൊച്ചി വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരമറിഞ്ഞ് ഞെട്ടലിലാണ് പൂവച്ചലിലെയും വിളപ്പിൽശാലയിലെയും നാട്ടുകാർ. തിരുവനന്തപുരം പൂവച്ചൽ പൂജാനിലയത്തിൽ പരേതനായ അക്ഷതി(37)ന്റെ ഭാര്യ അശ്വതി(36), മക്കൾ കാർണിവൻ (12), കീർത്തിവൻ(4), അക്ഷിത(2), അശ്വതിയുടെ മാതാവ് വൈ.ശ്രീകുമാരി (59) എന്നിവരാണു മരിച്ചത്. അശ്വതിയുടെ വീട് വിളപ്പിൽശാലയിലാണ്. അക്ഷത് കുടുംബപ്രശ്നങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്ത് എട്ടാം മാസമാണ് ഭാര്യയും മക്കളുമടക്കമുള്ളവരുടെ കൂട്ട മരണം.അക്ഷതിന്റെ മരണം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിനു മുൻപ് അശ്വതി മക്കളെയും കൂട്ടി വീട്ടിൽ നിന്നു പോയെന്ന് അക്ഷതിന്റെ അമ്മ ഉഷ പറയുന്നു. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരുമായി അശ്വതി സ്വരച്ചേർച്ചയിലായിരുന്നില്ല. അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി ഒരിക്കൽ പൂവച്ചലിലെ വീട്ടിലെത്തി സ്വന്തം സാധനങ്ങൾ എടുത്ത് മടങ്ങി. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറിയത്. ഉഷ താമസിക്കുന്നത് ഒഴികെ വീട്ടിലെ മുഴുവൻ മുറികളും പൂട്ടിയിടുകയും ചെയ്തു. ഇതു സംബന്ധിച്ച് ഉഷ പൊലീസിൽ പരാതി നൽകിയിരുന്നു.

‘കൊച്ചിയിലെ വാടക വീട്ടിൽ വിളപ്പിൽശാല സ്വദേശികളായ 5 പേർ മരിച്ച നിലയിൽ’ എന്ന വാർത്ത ഇന്നലെ രാവിലെ ചാനലുകളിൽ നിറഞ്ഞതോടെ ആരാണ് മരിച്ചത് എന്ന അന്വേഷണത്തിലായിരുന്നു വിളപ്പിൽശാല നിവാസികൾ. ഒടുവിലാണു കാരോട് സ്വദേശികളാണ് എന്ന സൂചന ലഭിച്ചത്. നാട്ടുകാർക്ക് ഇവരുമായി തീരെ ബന്ധമില്ലായിരുന്നു. അശ്വതിയുടെ കാരോട് കാവുവിളയിലെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും അവിടെ വാടകയ്ക്കു താമസിക്കുന്ന സന്ധ്യയ്ക്കും ഭർത്താവ് ഷാജിക്കും വീട്ടുടമയെ പറ്റി കൃത്യമായി അറിയില്ലായിരുന്നു. ‘വീട് വാടകയ്ക്ക്’ എന്ന ബോർഡു കണ്ടാണ് 2025 ഫെബ്രുവരിയിൽ അശ്വതിയെ ഇവർ ബന്ധപ്പെടുന്നത്. 2 തവണ അശ്വതിയെയും കുടുംബത്തെയും കണ്ടിട്ടുണ്ട് എന്നല്ലാതെ സ്ഥിരമായി ആശയവിനിമയം നടത്താറില്ല. വാടകയായ 3000 രൂപ അശ്വതിക്ക് യുപിഐ ആപ്പ് വഴിയാണു നൽകിയിരുന്നത്. ഈ വീട്ടിൽ ഒരു മുറിയിൽ അശ്വതിയുടെ കുടുംബത്തിന്റെ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.അശ്വതിയുടെ അമ്മ ശ്രീകുമാരിയുടെ പേരിൽ വർഷങ്ങൾക്കു മുൻപു സ്ഥലം വാങ്ങി, അക്ഷതിന്റെ സഹായത്തോടെയാണു വീടു നിർമിച്ചത്. അക്ഷത് മരിക്കുന്നതിനു മുൻപ് ഇടയ്ക്ക് അശ്വതിക്കും മക്കൾക്കുമൊപ്പം ഇവിടെ വന്നു താമസിക്കുമായിരുന്നുവെന്ന് നാട്ടുകാർ ഓർമിക്കുന്നു. ഏറെക്കാലം അടച്ചിട്ട ശേഷമാണു വീട് വാടകയ്ക്കു നൽകിയത്. വീട് അടച്ചിട്ട സമയത്തു ശ്രീകുമാരി ബന്ധുവീട്ടിലായിരുന്നു എന്നാണു വിവരം. അക്ഷതിന്റെ മരണശേഷം ഓഗസ്റ്റിൽ പൂവച്ചലിലെ വീടു വിട്ട് ഇറങ്ങിയ അശ്വതി കൊച്ചിയിലേക്ക് അമ്മ ശ്രീകുമാരിയെയും കൂട്ടി.

വീടു വാടകയ്ക്ക് എടുത്തത് ചികിത്സയ്ക്കെന്ന പേരിൽ കൊച്ചി/ തിരുവനന്തപുരം∙ കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബം രണ്ടു മാസം മുൻപു വീടു വാടകയ്ക്കെടുത്തത് ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ ചികിത്സയ്ക്കെന്നു പറഞ്ഞ്. തിരുവനന്തപുരം ചാരുപാറ വിശ്വദീപ്തി സ്കൂളിലെ വിദ്യാർഥി ആയിരുന്നു മൂത്ത മകൻ കാർണിവൻ. കൊച്ചിയിലെത്തിയ ശേഷം സ്കൂളിൽ പോയിരുന്നില്ല. ഭർത്താവ് അക്ഷതിന്റെ മരണത്തിന് ഒരു മാസത്തിനു ശേഷം അശ്വതി പൂവച്ചലിലെ വീട്ടിൽ നിന്നു കുട്ടികളുമായി പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. അശ്വതിയെയും മക്കളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു 3 തവണ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു എന്നാണ് അക്ഷതിന്റെ അമ്മ ഉഷ പറയുന്നത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഒരു തവണ ഉഷ ഇല്ലാതിരുന്ന സമയത്ത് അശ്വതി പൂവച്ചലിലെ വീട്ടിലെത്തി മടങ്ങിയിരുന്നു.ഉള്ളി, ഉരുളക്കിഴങ്ങ് വ്യാപാരിയായിരുന്നു അക്ഷത്. ശ്രീകുമാരി വിളപ്പിൽശാലയിലെ വീട്ടിലായിരുന്നു താമസം. എന്നാൽ, കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ ഈ വീടു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. വീട് വാടകയ്ക്ക് എടുത്തു 2 മാസത്തിനു ശേഷം അശ്വതിയും മാതാവും വന്നിരുന്നതായും ഇടയ്ക്കു ഫോൺ വിളിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും അടുത്തകാലത്തായി നിലച്ചുവെന്നും വാടകയ്ക്കു താമസിക്കുന്നവർ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.