കോഴിക്കോട് ∙ പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ കെഎൽസിഎ കോഴിക്കോട് അതിരൂപത രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു.വിദ്യാർഥികളെ ഈ വിശുദ്ധ ദിനത്തിൽ പരീക്ഷയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള അനീതിയാണ് ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. തീരുമാനം തിരുത്താത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎൽസിഎ മുന്നറിയിപ്പ് നൽകി. മതസ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സമിതി കൂട്ടിച്ചേർത്തു.
ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ–മെയിൻ രണ്ടാം സെഷന്റെ പരീക്ഷ തീയതികൾ കഴിഞ്ഞ ദിവസമാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചത്. പെസഹാ വ്യാഴമായ ഏപ്രിൽ 2, ദുഃഖശനി ദിവസമായ ഏപ്രിൽ 4, ഈസ്റ്റർ ദിവസമായ ഏപ്രിൽ 5 എന്നീ തീയതികളിലും പരീക്ഷ നിശ്ചയിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. 6, 8 തീയതികളിൽ പേപ്പർ 1 (ബിഇ, ബിടെക്) പരീക്ഷയുണ്ട്. ബിആർക്, ബി പ്ലാനിങ് എന്നിവയ്ക്കുള്ള പേപ്പർ 2 ഏപ്രിൽ 7നു നടത്തും. ഏപ്രിൽ 2 മുതൽ 9 വരെ പരീക്ഷ നടക്കുമെന്നാണു റജിസ്ട്രേഷൻ ഘട്ടത്തിൽ എൻടിഎ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണു തീയതികൾ വ്യക്തമാക്കിയുള്ള സർക്കുലർ എൻടിഎ പ്രസിദ്ധീകരിച്ചത്.അതിരൂപതാ പ്രസിഡന്റ് ബിനു എഡ്വേഡിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ.വൈ.ജോർജ്, സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കൽ, സംസ്ഥാന റവന്യു സമിതി കൺവീനർ പ്രകാശ് പീറ്റർ, സംസ്ഥാന മലയോര സമിതി കൺവീനർ വിൻസെന്റ് പൂമല, വൈസ് പ്രസിഡന്റ് എ.ജെ.സണ്ണി, തോമസ് ചെമ്മനം, ടി. ടി. ജോണി മലപ്പുറം, സെക്രട്ടറി മജോ പൂമല, ജോയ് പൂമല ഫ്ലോറ മെൻഡോൻസാ എന്നിവർ പ്രസംഗിച്ചു.














