വാഷിങ്ടൻ∙ ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ 5 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ സമൂഹമാധ്യമമായ ട്രൂത്ത് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടുദിവസങ്ങളായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകളുടെ ഫലമായി ഇറാനിലെ ഊർജ സംരക്ഷണ പ്ലാന്റുകൾക്കും മറ്റും നടത്തിയ എല്ലാ സൈനിക നടപടികളും 5 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പ്രതിരോധ വകുപ്പിനോട് നിർദേശിച്ചു’’– ട്രംപ് കുറിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന ചില കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കാനാണ് തീരുമാനം. ഇസ്രയേൽ–യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കപ്പൽപ്പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇറാന്റെ തീരുമാനം.














