സുൽത്താൻ ബത്തേരി: വടക്കനാട് മേഖലയിൽ ഭീതി പടർത്തുന്ന മുട്ടിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും ലക്ഷ്യം കണ്ടില്ല. നാല് കുങ്കിയാനകളും മയക്കുവെടി വിദഗ്ധരും ഉൾപ്പെടെ വൻ സന്നാഹവുമായി പുലർച്ചെ നാല് മണിക്ക് തന്നെ ദൗത്യം ആരംഭിച്ചെങ്കിലും ആന വീണ്ടും വഴുതിപ്പോകുകയായിരുന്നു. ദൗത്യസേനയുടെ മുന്നിലൂടെ ആന കടന്നുപോയെങ്കിലും വെടിവെക്കാൻ അനുയോജ്യമായ സാഹചര്യം ലഭിച്ചില്ലെന്നാണ് വനം വകുപ്പ് നൽകുന്ന വിശദീകരണം.
ചൊവ്വാഴ്ച പുലർച്ചെ വള്ളുവാടി-ഓടപ്പള്ളം റോഡിലൂടെ ഉൾക്കാട്ടിലേക്ക് കയറിയ ആനയെ പിന്തുടരുന്നത് പ്രായോഗികമല്ലാത്തതിനാൽ സേനയ്ക്ക് പിൻവാങ്ങേണ്ടി വന്നു. കാടിനുള്ളിൽ അതിവേഗം സഞ്ചരിക്കുകയും അപ്രതീക്ഷിതമായി ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്യുന്നതാണ് മുട്ടിക്കൊമ്പന്റെ രീതി. വള്ളുവാടി തോരമംഗലം വയലിൽ ഇറങ്ങിയ ആന വെള്ളിപ്പന ശശിയുടെ കവുങ്ങ്, പൈനാപ്പിൾ കൃഷികൾ നശിപ്പിച്ചു. മനുഷ്യർ അടുക്കുമ്പോഴും ബഹളം വെക്കുമ്പോഴും ആക്രമണസ്വഭാവം കാട്ടുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് ദൗത്യം മുന്നോട്ട് പോകുന്നത്. വടക്കനാട് സ്വദേശിയായ രജീവ് എന്ന കർഷകൻ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് ആനയെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. എന്നാൽ ആനയെ പിടികൂടാതിരിക്കാൻ ചിലർ കോടതിയെ സമീപിച്ചതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വനം വകുപ്പ് ആനയെ പിടികൂടാതെ തിരച്ചിൽ പ്രഹസനം നടത്തുകയാണെന്ന ആക്ഷേപവും പ്രദേശവാസികൾക്കിടയിലുണ്ട്.














