മുംബൈ ∙ മന്ത്രിയും എൻസിപി (അജിത്) നേതാവുമായ നർഹരി സിർവാളും ട്രാൻസ്ജെൻഡറും അടുത്തിടപഴകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഔദ്യോഗിക വസതിയിൽ ഇരുവരും അടുത്തിടപഴകുന്നതു മന്ത്രിപദവിക്കു നിരക്കാത്തതാണെന്നു പ്രതിപക്ഷം ആരോപിച്ചു. ആരോപണങ്ങളോട് മന്ത്രി പ്രതികരിച്ചിട്ടില്ല.‘മഹായുതിയിലെ നേതാക്കൾ പരസ്പരം തകർക്കാൻ ശ്രമിക്കുകയാണ്. വിഡിയോ പകർത്തിയതു ട്രാൻസ്ജെൻഡറിന്റെ സഹോദരനാണ്. ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണു നടന്നത്. എന്നാൽ, ഔദ്യോഗിക വസതിയിൽ നടന്ന കാര്യങ്ങൾ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല’– കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ പറഞ്ഞു.
മന്ത്രി ഉൾപ്പെട്ട അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതു തീർത്തും അപലപനീയമാണെന്നും പൊതുപ്രവർത്തകർ അടിസ്ഥാനപരമായ മര്യാദകൾ പാലിക്കണമെന്നും എംപിസിസി അധ്യക്ഷൻ ഹർഷവർധൻ സപ്കലും പറഞ്ഞു. നേരത്തേ, സിർവാളിന്റെ വകുപ്പിലെ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതിനെ തുടർന്നു മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.














