ബെംഗളൂരു ∙ കർണാടകയിലെ ഹാസൻ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ സക്ലേഷ്പൂർ ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രത്തിനു സമീപം പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘർഷം. സക്ലേഷ്പൂരിലെ ക്ഷേത്രപരിസരത്ത് ഫോട്ടോഷൂട്ടിനായി എത്തിയ ദമ്പതികളും ഫൊട്ടോഗ്രഫർമാരും ഒരു സംഘം ആളുകളുമായി തർക്കത്തിലാവുകയായിരുന്നു. ക്ഷേത്രപരിസരത്ത് ഫൊട്ടോഗ്രഫി നടത്തുന്നതിനെ ചിലർ എതിർത്തതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഫൊട്ടോഗ്രഫർമാർ ക്ഷേത്ര പരിസരത്ത് ഷൂ ധരിച്ചു എന്ന് ആരോപിച്ചാണ് തർക്കം ഉടലെടുത്തത്. വാഗ്വാദം പിന്നീട് അക്രമത്തിൽ കലാശിക്കുകയും ഫൊട്ടോഗ്രഫർമാരായ നവി, നന്ദൻ എന്നിവർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു ക്യാമറ തകർക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. പരുക്കേറ്റ ഫൊട്ടോഗ്രഫർമാരെ സക്ലേഷ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സക്ലേഷ്പൂർ റൂറൽ പൊലീസ് സംഭവത്തിൽ ഇടപെടുകയും കേസെടുക്കുകയും ചെയ്തു. ആക്രമണം നടത്തിയ മൂഡിഗെരെ താലൂക്ക് സ്വദേശികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉചിത്, പ്രജ്വൽ, നിശാന്ത് എന്നിവരാണ് പിടിയിലായത്.














